Monday, December 12, 2011

ആ രാവ് പുലരാതിരുന്നെങ്കിൽ



വായിച്ച് അഭിപ്രായം പറയണെ…..
അതാണെന്റെ പ്രചോദനം…..

Monday, November 28, 2011

സാന്ത്വന സ്പർശമേകാൻ……

പ്രിയ ബ്ലോഗ് സുഹൃത്തെ,

SHABNA’S CHARITABLE & EDUCATIONAL TRUST ന്റെ “മൂന്നാം സാന്ത്വന കിരണവും” “ആ രാവ് പുലരാതിരുന്നെങ്കിൽ” (എന്റെ പുസ്തകമാണെ..)എന്ന പുസ്തകത്തിന്റെ പ്രകാശനവും 03.12.2011 ശനിയാഴ്ച്ച രാവിലെ 9.00മണി മുതൽ 4.00 മണി വരെ മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി. ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.

വ്യത്യസ്ത കാരണങ്ങളാൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങി പോയവർക്ക് അനുഭവങ്ങൾ പങ്കുവെച്ച് മനസ്സിന്റെ ഭാരം കുറയ്ക്കാൻ,
കോട്ടക്കുന്നിന്റെ കുളിർകാറ്റിനോട് കിന്നാരമോതുവാൻ, കളിച്ചും ചിരിച്ചും സൌഹൃദം പങ്കു വെക്കുവൻ, ദു8ഖങ്ങളെ ആട്ടിയോടിച്ച് സന്തോഷത്തേരിലേറാൻ……

ഇതാ വീണ്ടും സാന്ത്വന കിരണം വന്നെത്തുന്നു.

ക്ഷമയുടെ ആ മാലാഖമാർക്ക് പുഞ്ചിരി കൊണ്ടും വാക്കുകൾ കൊണ്ടും സാന്ത്വന സ്പർശമേകാൻ……
ഈ അസുലഭ സുദിനത്തിലേക്ക് താങ്ങളും വരിക….

Wednesday, October 5, 2011

ഡൽഹി കദീസുമ്മ


ഇവർ കദീസുമ്മ.ദില്ലിവാല കദീസുമ്മയെന്നും പറയാം.എന്റെ ഈ പ്രാവശ്യത്തെ ചെറിയ പെരുന്നാൾ ആഘോഷം ഇവരോടൊപ്പമായിരുന്നു.പ0നത്തിന് പ്രായമൊരു തടസ്സമല്ലെന്ന് തെളിയിച്ച് മലപ്പുറം ജില്ലയിലെ കീഴുപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ അഭിമാനതാരമായി മാറിയ കദീസുമ്മയോടൊപ്പം.

പെരുന്നാൾ പിറ്റേന്ന് പുത്തൻ ഡ്രസ്സണിഞ്ഞ് കറങ്ങാൻ പോവുന്നത് ഞങ്ങളുടെ ശീലമാണ്.അതുകൊണ്ട് നോമ്പ് പകുതിയാവുമ്പോഴേക്കും പോവേണ്ട സ്ഥലം ഞാനും അനിയത്തിയും പ്ലാൻ ചെയ്തു വെക്കും.ഈ പ്രാവശ്യത്തെ യാത്ര എറണാക്കുളത്തേക്കായിരുന്നു തീരുമാനിച്ചിരുന്നത്.പക്ഷെ, മഴ ചതിച്ചു.എന്നാലും എനിക്ക് എവിടെയെങ്കിലും പോയെ മതിയാവു.അധികം ദൂരത്തല്ലാതെ എവിടെയെങ്കിലും.വീണ്ടും ഞാനും അനിയത്തിയും തല പുകഴ്ക്കാൻ തുടങ്ങി.അങ്ങനെ ചിന്തിച്ച് ടി.വിയിൽ ചാനൽ മാറ്റുമ്പോൾ ഒരു പ്രാദേശിക ചാനലിൽ “നാട്ടുവിശേഷത്തിൽ” കദീസുമ്മയെ കാണാനിടയായി.(ഇതിനു മുമ്പും ഇവരെ ടി.വിയിലും പത്രങ്ങളിലും കണ്ടിട്ടുണ്ട്.)

കദീസുമ്മയുടെ നാടൻ ശൈലിയിലുള്ള സംസാരത്തിലും കെസ്സുപ്പാട്ടിലും ഒപ്പനപ്പാട്ടിലും മയങ്ങി വീണ എനിക്ക് അവരെ കാണണമെന്ന ആഗ്രഹം മനസ്സിൽ നാമ്പിട്ടു.അപ്പോൾ അതാ ഉപ്പ പറയുന്നു “ഈ പ്രാവശ്യത്തെ യാത്ര കദീസുമ്മയുടെ അടുത്തേക്കായിക്കോട്ടെ”.രോഗി ഇച്ഛിച്ചതും പാൽ വൈദ്യൻ കൽപ്പിച്ചതും പാൽ.എനിക്ക് സന്തോഷമായി.

രാവിലെ അന്തരീക്ഷം കുറച്ചു തെളിഞ്ഞു.എങ്കിലും കാർമേഘശകലങ്ങൾ അങ്ങിങ്ങായി കൊഞ്ഞനം കുത്തി നിന്നു.എന്റെ വീട്ടിൽ നിന്നും കദീസുമ്മയുടെ വീട്ടിലേക്ക് കുറച്ചു ദൂരമെയുള്ളു.അതുകൊണ്ട് അവരോടൊന്നിച്ചുള്ള കൂടിക്കാഴ്ച്ച അല്പം വൈകിയോയെന്ന് തോന്നാതിരുന്നില്ല.കദീസുമ്മയുടെ നാട്ടിലെത്തി വീട് അന്വേഷിച്ചപ്പോൾ നാട്ടുക്കാരുടെ തിരിച്ചുള്ള ചോദ്യം “ഡൽഹി കദീസുമ്മയൊ”? എന്നായിരുന്നു.ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന പെണ്ണിനെ ഭർത്താവിന്റെയൊ പിതാവിന്റെയൊ പേരിന്റെ കൂടെ പറയുമ്പോഴെ മനസ്സിലാവുകയുള്ളു.അങ്ങനെയുള്ള കീഴുപ്പറമ്പ് കുനിയിൽ ബീരാനിക്കയുടെ ഭാര്യ കദീസുമ്മ “ഡൽഹി കദീസുമ്മ” എന്നറിയപ്പെട്ടപ്പോൾ മനസ്സിലൊരു ചിരി വിടർന്നു.

കദീസുമ്മയെ നേരിൽ കണ്ടപ്പോൾ എനിക്ക് സന്തോഷവും അത്ഭുതവും അടക്കാനായില്ല.പ്രായം 71 ആയെങ്കിലും 45 ന്റെ പ്രസരിപ്പോടെ കദീസുമ്മ ഞങ്ങളെ സ്വീകരിച്ചു.എന്റെ അടുത്തേക്ക് ചേർന്നിരുന്ന് വിശേഷങ്ങളെല്ലാം ചോദിച്ചു തീർന്നപ്പോൾ ഇനി തന്റെ ഊഴമാണെന്ന് മനസ്സിലാക്കിയ കദീസുമ്മ അവരുടെ വിശേഷങ്ങൾ പറയാൻ തുടങ്ങി.

“കോഴിക്കോട് ജില്ലേലെ പന്നിക്കോടിനടുത്ത്ള്ള ഉച്ചക്കാവിലാ ഞമ്മള് ജനിച്ചത്.അന്നൊക്കെ പെണ്ണ്ങ്ങൾ സ്കൂളി പോയിര്ന്നില്ല്യ.നാട്ട്നടപ്പ് അങ്ങനായതോണ്ട് ഞമ്മക്കതില് വെഷമവും തോന്നില്ല്യ.ബാപ്പ ഓത്ത് പള്ളീൽ ചേർത്തിയതോണ്ട് കൊറേ കാലം ഓത്ത് പ0(ഇ)ക്കാനായി. ഓത്ത് പള്ളി വിട്ട് വന്നാ നേരെ പാടത്തേക്കാ പോക്ക്.അവ്ടത്തെ ചാമകൃഷി നോക്കാനും ബാപ്പാനെ സഹയിക്കനുമാണീ പോക്ക്.അയ്നിടെ കൊറച്ച് അട്ക്കള കാര്യങ്ങളും വശത്താക്കി.പാട്ടില് നല്ല കമ്പള്ളതോണ്ട് കൊറേ പുതുക്കപ്പാട്ട്കളും കെസ്സുപ്പാട്ട്കളും അറിയാം.ത്രയോ മണവാട്ടിക്ക് മാണ്ടി ഞമ്മള്പാട്ട് പാടിട്ട്ണ്ട്.

ഞമ്മക്ക് പയിനാല് വയസ്സ് ള്ള പ്പോളാ കല്ല്യാണം നടന്നത്.കുനിയിൽ ബീരാനിക്കാന്റെ മണവാട്ട്യായി ഞമ്മളിവ്ടെ വന്ന് കേറുമ്പൊ ഇപ്പത്തമാതിരി വല്ല്യ പത്രാസൊന്നും ഇവിടില്ല്യ.ആകെ കൊറച്ച് പെരകൾ മാത്രം.അങ്ങനെ ഒര് ചെറിയ കൂരയില് ജീവിതം തൊടങ്ങി.ന്തെങ്കിലും ജോല്യൊക്കെ എട്ത്ത് തട്ടീം മുട്ടീം ഒക്കെ അങ്ങട്ട് മുന്നോട്ട് പോകും.ഇന്നത്തെമാതി വല്ല്യ ചെലവൊന്നും അന്നില്ല്യല്ലൊ? കഷ്ട്ടപ്പാടും ദുരിതങ്ങളും സന്തോഷൊക്കായി ജീവിതം തള്ളിനീക്ക്ന്നതിനിടേൽ പടച്ചോൻ ഞമ്മക്ക് അഞ്ച് ആൺമക്കളെ തന്ന്.ഇളേ മകന് ഒര് വയസ്സ് ള്ളപ്പൊ ന്റെ ബീരാനിക്ക മരിച്ച്.

വയസ്സ് അമ്പത് കഴിഞ്ഞ് പെരേലിരിക്കുമ്പളാ ഇവ്ടെത്തെ ചെല കോളേജ് കുട്ട്യോള് വന്ന്,ഉമ്മാക്ക് അക്ഷരം പ0(ഇ)ക്കണ്ടെയെന്ന് ചോദിച്ചത്.ഞമ്മള് അപ്പോ തന്നെ അവരോട് പറഞ്ഞു ഞമ്മക്കിനി അതൊന്നും പ0(ഇ)ച്ചണ്ട.വയസ്സിത്രക്കൊക്കെ ആയില്ലെ.ചോറും കറീം ണ്ടാക്കാനും അയ്ന് മാണ്ട പാത്രങ്ങളുടെ പേരും പാട്ട് പാടാനും ഞമ്മക്കറിയാം.ഇങ്ങക്കതൊന്നും അറീലെങ്കിൽ ഞമ്മള് പ0(ഇ)പ്പിച്ച് തരാ.പിഞ്ഞാണം കണ്ടാ ഇങ്ങക്ക് പറയാനറിയൊ?അതോണ്ട് ഇങ്ങള് നേരം കളയാണ്ട് ബെക്കം പൊയ്ക്കോളി.

അങ്ങനൊടുവിൽ 1991ൽ കുനിയിൽ തുടർവിദ്യാകേന്ദ്രത്തിലെ സാക്ഷരതാ ക്ലാസ്സില് ഞമ്മളും ചേർന്നു.ന്റെ വലത്തെ കയ്യ് പിടിച്ച് സ്ലേറ്റിലും പുസ്തകത്തിലും അക്ഷരങ്ങള് എഴ്തിച്ചു.അപ്പം പിന്നെ ഞമ്മക്കും പൂതി കേറി.പിന്നെ അക്ഷര കേരളം പുസ്തകം നിലത്തു ബെക്കാതെ ഞമ്മള് പ0നം തൊടർന്നു.കയ്യീ കിട്ട്ണ ഏത് കടലാസും ഒന്ന് വായിച്ച് നോക്കും.മെല്ലെ-മെല്ലെ ഒര് വിധമൊക്കെ വയ്ക്കാനും എഴ്താനും പറ്റുമെന്നായി.പത്രത്തിലെ ചരമപേജാ കര്യായിട്ട് നോക്കാ.ന്നെ പ0(ഇ)പ്പിച്ചവരിൽ പ്രധാന ടീച്ചർമാര് റോഷ്ന,റംലാബീഗം,ജുമൈല എന്നിവരാണ്.അക്ഷരം അറിഞ്ഞാലുള്ള സുഖം ഞമ്മളിപ്പൊ ശരിക്കും അനുഭവിക്കാ.
“ഉമ്മാന്റെ ഡൽഹി യാത്ര എങ്ങനെയുണ്ടായിരുന്നു”?

ഹജ്ജിന് പോവാൻ പൂതിണ്ടെങ്കിലും ഡൽഹിയിൽ പോവാൻ പറ്റൂന്ന് ഞമ്മളൊരിക്കലും കര്തിയതല്ല.മലപ്പുറം ജില്ലയിലെ 2009 ൽ ഏറ്റവും നല്ല സാക്ഷരതാ പ്രവർത്തനം നട്ത്ത്ന്ന പഞ്ചായത്ത് ഞമ്മളെ കീഴുപ്പറമ്പായതോണ്ട് രാഷ്ട്രപതീനെ കാണാൻ പോകാൻ ഇവ്ടെന്നും ഒരാളെ എട്ക്കാമെന്നായി.അങ്ങനെ ആ ഭാഗ്യം ഞമ്മക്ക് കിട്ടിയപ്പൊ ശരിക്കും സന്തോഷായി.

അങ്ങനെ ഞമ്മളും വയനാട്ടിലെ ഉഷാകേളുവും, ബിന്ദുവും ശ്രീകുമാരി ടീച്ചറുടെ കൂടെ പാലക്കാട്ന്നും ഡൽഹിക്ക് വണ്ടി കയറി.സീറ്റിന്റെ മൂലയിലിരുന്ന് പുറത്തേക്ക് നോക്കിയാ നല്ല രസള്ള കാഴ്ച്ചകൾ കാണാം.കൊറെ കൃഷികളും നാടും……ഞമ്മളെ നാട്ടില് ള്ള വലിയ പെരകളൊന്നും അവിടെല്ല്യ.ഒക്കെ ചെറിയ പെരകള്.അങ്ങനെ നോമ്പ് 28ന് തൊടുങ്ങിയ യാത്രക്കൊടുവിൽ ഞമ്മള് ചെറിയ പെരുന്നാളിന്റെ തലേന്ന് ഡൽഹിയി വണ്ടിയിറങ്ങി.അന്ന് നാഷണൽ ഭവനിൽ തങ്ങി.പലതരത്തിലുള്ള ആഹാരൊക്കെ കഴിക്കുമ്പം ടീച്ചർ പറഞ്ഞു.”നാളെ നമ്മൾ രാഷ്ട്രപതിയെ കാണും”ഓരോടൊന്ന് സംസാരിക്കണം ഒര് പാട്ടൊക്കെ പാടി കൊടുക്കണം എന്നൊക്കെ കര്തി ഞമ്മള് ഒറങ്ങി.

രാവിലെ തന്നെ എല്ലാരും എണീറ്റ് കുളിയും ചായ കുടിയും കഴിഞ്ഞ് റെഡ്യായി.അന്ന് പെര്ന്നളാണ്.ന്റെ പെരേന്ന് വിട്ട് നിന്നുള്ള ആദ്യ പെര്ന്നാൾ.അയിന്റെ നേരിയ സങ്കടണ്ടെങ്കിലും ഞമ്മളെ ഖൽബിൽ ഇതൊക്കെ തന്നെ വല്ല്യ ഒര് പെരുന്നാളായിരുന്നു.സമയമായപ്പൊ ഞങ്ങള് രഷട്രപതിഭവനെന്ന വല്ല്യ കൊട്ടരത്തിന്റെ അകത്ത് കേറി.ഹൊ! അയിന്റെ പത്രാസൊന്നും പറയണ്ട.രാഷ്ട്രപതിയുടെ മുമ്പിലുള്ളസീറ്റിൽ എല്ലാരും ഇര്ന്നു.കൊറച്ച് കഴിഞ്ഞപ്പം അതാ വര്ന്നു ഞമ്മടെ രാഷട്രപതി.പത്രത്തിൽ കണ്ടമാതിരിയൊന്നും അല്ല.അയ്നേക്കാളും മൊഞ്ചുള്ള ഒര് പെണ്ണ്.അവരുടെയൊക്കെ പ്രസംഗം കഴിഞ്ഞപ്പം ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉഷാകേളുവിനാണ് രണ്ട് വാക്ക് സംസാരിക്കാൻ അവസരം കിട്ടിയത്.പിന്നെ രാഷ്ട്രപതിയും ഭർത്താവും ഞങ്ങളും കൂടിയിര്ന്ന് ഫോട്ടൊയെട്ത്തു.പച്ചക്കറികൾ,മീൻ,കോഴി,പലതരത്തിൽ ബിരിയാണികൾ എല്ലാമുണ്ട്.പെര്ന്നൾ ചോറ് തിന്നതിന് ശേഷം ഓരോ പരിപാടികൾ അവതരിപ്പിക്കനുള്ള അവസരമായിരുന്നു.ഞമ്മള് സാക്ഷരതാ ക്ലാസ്സിൽ പ0(ഇ)പ്പിച്ച് തന്ന”വടിയും കുത്തി കുടയും ചൂടി മുടന്തി നടക്കും മുത്തശ്ശി” പാടി.പിന്നെ ഞങ്ങള് ചുറ്റിക്കറങ്ങാൻ പോയി.

“എവിടെയൊക്കെ പോയി ഉമ്മാ”?

കദീസുമ്മ തന്ന യാത്രക്കുറിപ്പ് ഞാൻ വായിച്ചു.
ഇന്ത്യാഗേറ്റ്,നെഹ്റു മ്യൂസിയം നെഹ്റു,ഇന്ദിര,രാജീവ് എന്നിവരുടെ അന്ത്യവിശ്രമ സ്ഥലങ്ങൾ,പൂന്തോട്ടം,ഭോപ്പാൽ,മുഗൾ ഗാർഡൻ,വിജയവാഡ
“ഇനി ഉമ്മാന്റെ ആഗ്രഹമെന്താ“?

ഞമ്മക്കിനിയും പ0(ഇ)ക്കണം.ഏഴാം ക്ലാസ്സും എഴ്തണം.അയ്ന് മാണ്ടി പ0(ഇ)ക്ക്ണ്ണ്ട്.പ0(ഇ)ക്കാതെ മടിച്ചിക്ക്ന്ന ആളോള് ഇനീണ്ടാവും.ഓരൊക്കെ കണ്ട്പിടിച്ച് പ0(ഇ)പ്പിക്കണം.മലപ്പുറത്തെ ഇനിയും ഉഷാറാക്കണം.
കുട്ടിക്കറിയൊ? കദീസുമ്മ എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു.
എന്താണാവൊയെന്ന ചോദ്യഭാവത്തിൽ ഞാൻ കദീസുമ്മയെ നോക്കി.

പണ്ടൊക്കെ ഇവ്ടെ നെറയെ പാടാമായിരുന്നു.അതൊക്കെ ഇപ്പൊ പോയി.അവ്ടെ(ഏതോരാളുടെ പേരു പറഞ്ഞു)കൊറച്ച് പാടണ്ട്.നെല്ലൊക്കെ കൊയ്യാനായപ്പൊ ഒര് പണിക്കാരേയും കിട്ടാനില്ല്യ.ഞമ്മളൊറ്റക്ക് അതൊക്കെ മെതിച്ച് കൊട്ത്ത്.ഒര് ചാക്ക് നെല്ലും ഓൻ തന്ന്.ആ നെല്ലിന്റെ അര്യോണ്ട ഞമ്മള് ഈ നോമ്പ് മൊഴുവനും ചീരാകഞ്ഞിണ്ടാക്കി കുടിച്ചത്.അരി ഇവ്ടെ ഇനീണ്ട്.

“മുതിർന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് പോലും ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണിന്ന്.എവിടെ നോക്കിയാലും പീഡനകഥകൾ.ഉമ്മായുടെ കുട്ടിക്കാലത്ത് ഈ ഒരു പേടിയുണ്ടായിരുന്നൊ”?

അങ്ങനൊന്നും അന്ന് കേട്ടിട്ടില്ല്യ.അന്ന് തിന്നാനും ഉടുക്കാനും ഇല്ല്യെങ്കിലും മനസമാധാനണ്ടായിനി.ഒറ്റക്കൊക്കെ മലേലും തോട്ടിലുമൊക്കെ പോവാറുംണ്ട്.അന്ന് എല്ലാർക്കും പരസ്പ്പരം സ്നേഹവും വിശ്വാസവുണ്ടായിനി.ഇന്നതില്ല്യ.വല്ല്യൊരു പെരയുണ്ടാക്കി അയിന്റെ ഉള്ളിൽ ഒതുങ്ങി കൂടാ എല്ലാരും.പണ്ടൊക്കെ ചെറിയ പെരകളാണ്ടായിര്ന്നത്.ന്തെങ്കിലും ആവശ്യണ്ടെങ്കിൽ നീട്ട്യൊന്ന് വിളിച്ചാ അട്ത്തുള്ള പെരക്കാര് കേൾക്കും.ഇന്നങ്ങനെ പറ്റൊ? കൊന്ന്ട്ടാ പോലും മുറ്റത്ത് നിക്ക്ണ ആളു പോലും അറീല.അതാ കാലം.

“ഉമ്മാക്ക് ശാരീരികമായി വല്ല അസ്വസ്ഥതകളുമുണ്ടൊ“?

ഞമ്മള് രണ്ട് വട്ടമെ ആശ്പതീൽ പോയിട്ടുള്ളു.ചെറുപ്പത്തിൽ ഞമ്മളെ പള്ളമലൊരു മൊഴണ്ടാർന്ന്.അതെട്ത്ത് കളയാൻ തിരുവനന്തപ്പുരത്ത് ആസ്പത്രീ പോയി.പിന്നൊരിക്കൽ വയറിളക്കം വന്നപ്പോളും.ഇപ്പളും ഈ പെരേലെ പണി മൊഴുവനും ഞമ്മളെടുക്കും.ന്നാലെ ഞമ്മളെ തൊള്ളേക്കൂടെ എറങ്ങു.


പോരുവാൻ നേരം കദീസുമ്മക്ക് കിട്ടിയ അവാർഡുകളും പൊന്നാടകളും കണിച്ചു തന്നു.അവയെല്ലാം നോക്കി ആ അക്ഷര സ്നേഹിതയുടെ കമന്റ് ഇപ്രകാരമായിരുന്നു.
“പിഞ്ഞാണത്തിന്റേം ഓടിന്റേമാതി ഇങ്ങനെത്തെ കൊറെ സാധനം ഞമ്മക്ക് കിട്ടീണ്.ന്താ അയിനോടുള്ള ഗൊണം.വല്ല പൈസയും ആണെങ്കി അയിനോട് കാര്യണ്ടായിനി.”
അതും പറഞ്ഞ് കദീസുമ്മ മുകളിലെത്തെ വരിയിലെ ഒറ്റപ്പല്ലും കാട്ടി ചിരിച്ചു.കൂടെ ഞങ്ങളും. യാത്ര പറഞ്ഞിറങ്ങാൻ നേരം പാട്ടുകൾ പാടി തരാനും കദീസുമ്മ മറന്നില്ല.
“കറുത്ത പെണ്ണെ കരിങ്കുഴലീ,
നിനക്കൊരുത്തൻ കിഴക്കുദിച്ചു.
മല വെട്ടി വിന വിതച്ചു,
വിന തിന്നാൻ കിളിയിറങ്ങി.
കിളിയെ ആട്ടാൻ പെണ്ണിറങ്ങി.
പെണ്ണിറങ്ങി,വള കിലുങ്ങി.
വള കിലുങ്ങി, കിളി പറന്നു.
കിളി പറന്നു,മല കടന്നു.”

Monday, September 26, 2011

ചാറ്റൽമഴ


നേരിയ തോതിൽ മഴ ചാറുന്നുണ്ട്.ആകാശത്തിൽ വട്ടം കൂടി കാർമേഘങ്ങൾ ചുറ്റിക്കറങ്ങുന്നു.ഏതു നിമിഷവും മഴ തിമിർത്തു പെയ്തേക്കാം.മഞ്ഞുത്തുള്ളികളുടെ കൊഞ്ചൽ കേട്ടാൽ ഗിരിജ ( അവൾ എന്ന കഥാപാത്രത്തിന് ഞാൻ ഗിരിജയെന്ന് പേരിടുന്നു) അറിയാതെ തന്നെ ഉമ്മറപ്പടിമേൽ വന്നിരിക്കും.ഇമച്ചിമ്മാതെ മാനത്തേക്ക് നോക്കിയിരിക്കും.താനീ മേഘങ്ങളായിരുന്നെങ്കിൽ എവിടെയും ആരേയും പേടിക്കാതെ കളിയാക്കലുകൾ കേൾക്കാതെ സഞ്ചരിക്കാം.തനെയും നോക്കി മനുഷ്യർ ആകാശത്തിലേക്ക് മിഴിവാർന്ന് നിൽക്കും.ഒരിറ്റു ദാഹ ജലത്തിനായി കൊതിയോടെ കേഴും.അവസാനം സാന്ത്വനമായി കുളിരായി നൂലിഴകളിൽ തൂങ്ങിയിറങ്ങി ചെല്ലാം.ഓർക്കുമ്പോൾ തന്നെ ഗിരിജക്ക് വല്ലാത്തൊരു രസം തോന്നി.

തോളിലെ മുണ്ട് തലയിലമർത്തി പിടിച്ച് കക്ഷത്തിൽ നിന്നും ഡയറിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരാൾ ഇടവഴിയിലൂടെ അങ്ങോട്ട് ഓടി വന്നു.
“ദല്ലാൾ രാമനാണല്ലൊ” അമ്മൂമ്മ തോളത്തുള്ള മുണ്ടെടുത്ത് മാറു മറച്ചു.

അമ്മൂമ്മയുടെ കാഴ്ച്ച ശക്തിയിൽ ഗിരിജക്ക് അത്ഭുതം തോന്നി.അയാൾ ഉമ്മറത്തേക്ക് കയറി നിന്ന് തലയിൽ നിന്നും മുണ്ടെടുത്ത് നിവർത്തി കുടഞ്ഞ് തല അമർത്തി തോർത്തി.അപ്പോഴേക്കും മഴ തിമിർത്തു പെയ്യാൻ തുടങ്ങി.മുല്ലയും റോസാപ്പൂവും ലില്ലിയും നനഞ്ഞ വസ്ത്രം ദേഹത്തൊട്ടിയ നാണത്തോടെ ഒരു നാടൻപെൺകൊടിയെ പോലെ നിൽക്കുന്നു.വൃക്ഷത്തലപ്പുകൾ മഴത്തുള്ളികളോട് കിന്നാരം പറഞ്ഞ് ആടിക്കുഴഞ്ഞു ചിരിക്കുന്നു.മഴയുടെ ചീറ്റൽ അവരുടെ മൌനത്തിന് വിരാമമിട്ടു.

“ഞാൻ ചായയെടുക്കാം.”
“അതെ, ഈ തണുപ്പത്ത് ഒരു ചായ കിട്ടിയാൽ നല്ലതാ” അയാൾ അവളെ നോക്കി ചിരിച്ചു.
ചുണ്ടിൽ ചെറിയൊരു ചിരി വരുത്തി അവൾ അകത്തേക്ക് പോയി.
“ഈ മഴ ഇപ്പോഴൊന്നും നിൽക്കുന്ന മട്ടില്ല.”അയാൾ ആരോടെന്നില്ലാതെ പുറത്തേക്ക് നോക്കി പറഞ്ഞു.
“ചീരമ്മേ, ഞാനിപ്പൊ വന്നതൊരു കാര്യം പറയാനാ”.അയാൾ അമ്മൂമ്മയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു.കണ്ണും കാതും കൂർപ്പിച്ച് അമ്മൂമ്മ അയാളെ നോക്കി.
“നിങ്ങളുടെ പേരക്കുട്ടിക്കൊരു കല്ല്യാണാലോചന……”
“തെന്നെ രാമൊ..? അമ്മൂമ്മ ഇടയ്ക്ക് കയറി ചോദിച്ചു.
“അതെ” അയാൾക്കും ആവേശമായി.
“എവിടെന്നാ രാമൊ”?
“കുറച്ചു ദൂരെ നിന്നാ.”
അപ്പോഴേക്കും ഗിരിജ ചായയുമായി വന്നു.ആർത്തിയോടെ അയാൾ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചതും പിൻവലിപ്പിച്ചതും ഒരുമിച്ചായിരുന്നു.അവൾക്ക് ചിരി വന്നു.
“ഹൊ! ചൂട്” അയാൾ അറിയാതെ പറഞ്ഞു.
“തണുപ്പല്ലെ രാമൊ, ഊതി കുടിച്ചൊ” അമ്മൂമ്മ മോണ കാട്ടി ചിരിച്ചു. ആ ചിരിയിൽ അയാളും പങ്കു ചേർന്നു.ആ ചിരിയൊരു കപട ചിരിയായി ഗിരിജക്ക് തോന്നി.
“കുട്ടി അവിടെ നിൽക്ക” അകത്തേക്ക് പോകാനൊരുങ്ങിയ ഗിരിജയെ അയാൾ തടഞ്ഞു.
“ബാക്കി കാര്യങ്ങള് പറയ് രാമൊ” അമ്മൂമ്മയ്ക്ക് ആകാംക്ഷയായി.
അയാൾ കുറച്ചു നേരം ഗിരിജയുടെ മുഖത്തേക്ക് നോക്കിയിരുന്നു.പിന്നീട് എന്തൊ ഉറപ്പിച്ചതു പോലെ പറഞ്ഞു.
“അയാൾക്ക് അല്പ്ം പ്രായം കൂടുതലാ”
“ആർക്ക്.”? തെല്ലിട എല്ലാം മറന്നതു പോലെ അമ്മൂമ്മ ചോദിച്ചു.
ഗിരിജയുടെ മുഖത്തും അമ്പരപ്പുണ്ടായിരുന്നു.അടുക്കളയിൽ ചായയിടുമ്പോൾ കല്ല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത് നേരിയ ശബ്ദത്തിൽ അവളുംകേട്ടതാണ്.
“കല്ല്യാണച്ചെറുക്കന്റെ, അല്ലാതാരാ?” അയാളും തിരിച്ചടിച്ചു.
“പ്രായ കൂടുതൽ എന്നു വെച്ചാ ത്രണ്ടാവും രാമൊ”?
“ഒരു എഴുപത്” അയാളുടെ പറച്ചിൽ കേട്ടാൽ ഒരു ഇരുപതെന്നെ തോന്നു.
അമ്മൂമ്മയും ഗിരിജയും ഒന്നു ഞെട്ടി.അവർ പരസ്പ്പരം മാറി മാറി നോക്കി.അയാളൊരു വാക്കിനായി കാത്തിരിക്കുകയാണ്.എന്തു പറയണമെന്ന് രണ്ടു പേർക്കും അറിയുന്നില്ല.ഒടുവിൽ അയാൾ മൌനത്തിന്റെ തിരശ്ശീല പൊക്കി.
“എന്താ ചീരമ്മെ, ഒന്നും പറയാത്തത്”?
“ന്റെ കുട്ടിത്രയും കാലം കാത്തിരുന്നിട്ട് ഒരു വയസ്സന് ഓളെ കൊട്ക്കാനിത്തിരി ദെണ്ണണ്ട് രാമൊ.” അമ്മൂമ്മ കണ്ണു തുടച്ചു.
“നിങ്ങൾ വിചാരിക്കുന്ന പോലെയൊന്നുമല്ല അയാൾ.കോടീശ്വരനാ…കോടീശ്വരൻ.മക്കളായിട്ട് രണ്ടാണ്ണും ഒരു പെണ്ണുമുണ്ട്.അവരുടെയൊക്കെ കല്ല്യാണം കഴിഞ്ഞ് വിദേശത്ത് ഓരോ ജോലിയാ.മാസാമാസം മക്കൾ ഇയാൾക്ക് ചെക്കയക്കും.കൂടാതെ ഇയാളും കുറേ അദ്ധ്വാനിച്ചുണ്ടാക്കിയിട്ടുണ്ട്.രണ്ടു നിലയുള്ള വലിയൊരു വീട്ടിൽ ഇയാൾ തനിച്ച് താമസിക്കാണ്.അപ്പോ ഒരു തുണ വേണമെന്ന് തോന്നി കാണും“. അയാൾ നിവർന്നിരുന്ന് ശ്വാസം വിട്ടു.
“ന്നാലും രാമൊ, ഞാ………”
“നിങ്ങൾ അതും പറഞ്ഞിരുന്നൊ.നമ്മുടെ കുട്ടിക്കുമില്ലെ കുറവുകൾ.ഇനിയിപ്പൊ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.ഞാൻ വേറെയാരെങ്കിലും നോക്കാം.സമ്പത്തുണ്ടെന്ന് കേട്ടാൽ പെണ്ണിനെ തരാനാരും തയ്യാറാവും.”
“ന്റെ കുട്ട്യെ, അമ്മൂമ്മ ന്താ പറയാ?” അമ്മൂമ്മ ഗിരിജയെ നോക്കി.

ആകാശം തെളിഞ്ഞു.കാർമേഘങ്ങൾ അവയുടെ സങ്കടങ്ങളെല്ലാം കരഞ്ഞു തീർത്തു.ദൂരെയുള്ള വലിയൊരു മരത്തിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.കാറ്റിൽ മരച്ചില്ലകളുടെ ഇളക്കം കാണുമ്പോൾ മഴ നനഞ്ഞു കുതിർന്ന ഒരു കുട്ടിയുടെ തല അമ്മ തുടച്ചു കൊടുക്കുകയാണെന്ന് തോന്നും.മരച്ചില്ലയുടെ മൂലയിൽ ഒരു കാക്കയിരിക്കുന്നു.അത് ചിറകുകൾ വിടർത്തി മഴവെള്ളത്തെ തട്ടിത്തെറിപ്പിക്കുകയും ചുണ്ട് കൊണ്ട് ചിറകിനുള്ളിൽ എന്തൊ തിരയുകയും ചെയ്യുന്നു.കാക്ക കറുത്തതാണെങ്കിലും അതിനുമുണ്ടൊരു ഭംഗി.കറുപ്പിന് ഏഴഴകാണെന്ന് എല്ലാവരും പറയാറില്ലെ?വൃത്തിയുടെ കാര്യത്തിൽ അത് കണിശക്കാരിയാണ്.വൃത്തികേടുകൾ ഭക്ഷിച്ച് അത് നമ്മുടെ പരിസരത്തെയും നമ്മെയും വൃത്തിയോടെ സംരക്ഷിക്കറില്ലെ?അയാൾ പറഞ്ഞതു പോലെ തനിക്കുമുണ്ട് കുറവുകൾ.എങ്കിലും എല്ലാവരേയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള നല്ലൊരു മനസ്സ് തനിക്കുണ്ട്.ആ സുന്ദരമായ മനസ്സുകൊണ്ടവൾ സമ്മതം മൂളി.കീശയിലേക്ക് വീഴുന്ന ബ്രോക്കർക്കാശും സ്വപ്നം കണ്ട് അയാൾ ഇടവഴിയിലൂടെ നടന്നു പോയി.


തുടരും……..

Monday, September 19, 2011

ചാറ്റൽമഴ


നീണ്ടകഥ 1

എന്നും ഇടവഴിയിലേക്ക് അവൾ കണ്ണും നട്ടിരിക്കും.എന്നെങ്കിലുമൊരിക്കൽ ഒരാൾ അവളെ തേടി വരുമെന്ന പ്രതീക്ഷയോടെ.ഇടവഴിയുടെ ഇരുവശങ്ങളിലും പരന്നു കിടക്കുന്ന തൊട്ടാവാടിച്ചെടിക്കും കോളാമ്പിപ്പൂവിനും ആ രഹസ്യം അറിയാമെന്ന് തോന്നുന്നു.ഒരിക്കൽ തൊട്ടാവാടിയുടെ ഇലകളിൽ തലോടി ആ രഹസ്യം സൂചിപ്പിച്ചപ്പോൾ അതവളോട് പിണങ്ങിയതുമാണ്.അവൾ നട്ടു നനച്ചു വളർത്തുന്ന മുല്ലയ്ക്കും റോസാച്ചെടിക്കും അതറിയാം.എന്നിട്ടും ആരും അവളെ മനസ്സിലാക്കുന്നില്ലെന്നൊരു തോന്നൽ.
രാവിലെ കുളിച്ച് നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് മുടിയിഴകളിൽ തുളസിയിലയും തിരുകി കണ്ണാടിയുടെ മുമ്പിലേക്ക് പതുക്കെ നടന്നു വരുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്.കണ്ണാടിയിൽ തന്റെ രൂപം പ്രതിഫലിക്കുമ്പോൾ മുഖത്ത് കരിനിഴൽ പടരുന്നതും അവൾക്ക് കാണാം.ഉണ്ടക്കണ്ണും ഉന്തിയപല്ലുകളും ഒട്ടിയ കവിളും തടിച്ച ചുണ്ടും വലിപ്പത്തേക്കാൾ നീണ്ട മൂക്കും കറുത്തു മെലിഞ്ഞ ശരീരവും കാണുമ്പോൾ പ്രതീക്ഷകളെവിടെയോ പോയി ഒളിക്കും.
വടിയും കുത്തി കുഞ്ഞുങ്ങളെ പോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് അടുത്തു വന്നു നിൽക്കുന്ന അമ്മൂമ്മയെ കാണുമ്പോൾ അവൾക്ക് ചിരിക്കാനും കരയാനും തോന്നും.പ്രത്യേകിച്ച് അമ്മൂമ്മയുടെ രൂപം കണ്ണാടിയിൽ കാണുമ്പോൾ.എന്താണെന്നൊ?അമ്മൂമ്മ ബ്ലൌസ് ധരിക്കാറില്ല.അവൾ തന്നെ അമ്മൂമ്മക്കു വേണ്ടി മൂന്നാല് ബ്ലൌസ് തയ്ച്ചു വെച്ചിട്ടുണ്ട്.എത്ര നിർബന്ധിച്ചാലും അമ്മൂമ്മ അത് ധരിക്കില്ല.
“പണ്ടൊന്നത് കിട്ടാന്ള്ള വഴില്ല്യ.പിന്നതൊര് ശീലായി.ഇനി നീയായിട്ടത് മാറ്റണ്ട കുട്ട്യേ…”
ഇതാണ് അമ്മൂമ്മയുടെ മറുവടി.
“ന്റെ കുട്ടീനെ തേടിയൊരു രാസകുമാരൻ വരും” കണ്ണാടിയിലുള്ള അവളെ നോക്കി അമ്മൂമ്മ പറയും.
അതു പറയുമ്പോൾ അമ്മൂമ്മയുടെ കണ്ണിലെ വെളിച്ചം കെടുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്.ആ വാക്ക് വെറും വാക്കാണെന്ന് അമ്മൂമ്മക്ക് തന്നെ അറിയുമായിരിക്കാം.മുപ്പതു കഴിഞ്ഞ വിരൂപയായ അവളെ തേടി ഒരു രാജകുമാരൻ പോയിട്ട് ഒരു വിരൂപൻ പോലും വരില്ലെന്ന് അവൾക്കറിയാം.
എവിടെയെങ്കിലും പോവുമ്പോഴും ബസ്സു കാത്തു നിൽക്കുമ്പോഴും അപകർഷതാബോധം അവളെ വട്ടം ചുറ്റും.കുഞ്ഞുമായി ഒരമ്മ അരികെ നിൽക്കുമ്പോൾ അവളിലെ മാതൃത്വം അവളറിയാതെ ഉണർന്നു പോവും.ആ കുഞ്ഞിനെ തൊടുവാനായി തലോടാനായി കൈ അറിയാതെ നീളും.കുഞ്ഞിന്റെ അമ്മക്കത് ഇഷ്ട്ടമായില്ലെങ്കിലൊ എന്നോർത്ത് കൈ പിൻവലിക്കും.തനിക്കൊരു കുഞ്ഞുണ്ടായാൽ ആരേയും പേടിക്കണ്ട.അതിനെ പാലൂട്ടാം. അമ്പിളിമാമനെ കാണിച്ച് കുഞ്ഞുവായിലേക്ക് മാമു വാരി കൊടുക്കാം.മാറോട് ചേർത്ത് താരാട്ടു പാടിയുറക്കാം.ആനയും പാപ്പാനുമായി കളിക്കാം.ഭർത്താവിന്റെ കൂടെ കുഞ്ഞിനേയുമെടുത്ത് കടൽക്കര ലക്ഷ്യമാക്കി നീങ്ങാം.അങ്ങനെയെത്ര സ്വപ്നങ്ങൾ.
ഒരിക്കൽ റോഡിലൂടെ നടന്നു പോവുന്ന അവളെ നോക്കി ഒരു പയ്യൻ വിളിച്ചു പറഞ്ഞു.
“എടാ അതാ ദീനാമ്മ പോവുന്നു”.
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാത്ത പോലെ പയ്യന്മാർ മൂളിപ്പാട്ടും പാടി താഴേക്ക് നോക്കി നിന്നു.മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ വിളി.“ദീനാമ്മ….”
അവൾക്കറിയാം ദീനാമ്മയെ.പണ്ടെങ്ങൊ മലയാളപ്പാ0പുസ്തകത്തിൽ വായിച്ച കഥയിലെ നായിക.വിരൂപയായിരുന്ന അവൾക്കുമുണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങൾ.ഇന്നിപ്പോൾ അവളും മറ്റൊരു ദീനാമ്മയാണ്.ആളുകളുടെ കളിയാക്കലുകൾ കേൾക്കാൻ ഇനിയെങ്ങോട്ടുമില്ല.അവൾ മനസ്സിലുറപ്പിച്ചു.കിടന്നും വായിച്ചും ചെടികളെ പരിപാലിച്ചും അവൾ സമയത്തെ കൊന്ന് ദിവസത്തെ കവർന്നെടുത്തു.
തുടരും……………….

Sunday, September 11, 2011

Check out Kerala News - തിരുവോണനാളില്‍ ശബ്‌നയെത്തി;തെരുവുമക്കളുടെ വിശപ്പകന്നു - India, World News - Mathrubhumi Newspaper Edition

Check out Kerala News - തിരുവോണനാളില്‍ ശബ്‌നയെത്തി;തെരുവുമക്കളുടെ വിശപ്പകന്നു - India, World News - Mathrubhumi Newspaper Edition

ഒരിക്കലും മറക്കാനാവാത്ത എന്റെ തിരുവോണം

എന്റെ മനസ്സിൽ കുട്ടിക്കാലം മുതലുള്ള ഒരു വലിയ സ്വപ്നമാണ് ഈ തിരുവോണനാളിൽ നിറവേറിയത്.അതിന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി ഉച്ച്ഛിഷ്ട്ടങ്ങൾ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികളെ ഞാൻ എന്റെ യാത്രകളിൽ കണ്ടിട്ടുണ്ട്. വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ, ശരീരത്തിൽ മാറാവ്യാധികളുമായി തെണ്ടി നടക്കുന്നവർ,മാനസ്സികനില തെറ്റിയവർ ഇവരുടെയൊക്കെ ദയനീയവസ്ഥകൾ എന്റെ മനസ്സിലെ ഒരിക്കലും മായാത്ത മുറിവുകളാണ്. അവരുടെ സ്ഥാനത്ത് ഒരു നിമിഷം ഞാൻ എന്നെ തന്നെ ചിന്തിച്ചു പോവാറുണ്ട്.
അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനൊ അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനൊ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനൊ അധികമാരും മുന്നോട്ട് വരാറില്ല.അത്തരത്തിലെല്ലാം തെരുവിന്റെ മക്കളെ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സ്വപ്നം നിറവേറിയതു പോലെ ആ സ്വപ്നവും എന്നെങ്കിലും നിറവേറുമെന്ന പ്രതീക്ഷയുണ്ട്.
മലപ്പുറം കുന്നുമ്മലിൽ നിന്നുമാണ് ഷബ്നാസ് ചാരിറ്റബ്ൾ & എജ്യുക്കേഷൻ ട്രസ്റ്റിന്റെ “ഒരു നേരത്തെ ഭക്ഷണം” എന്ന പരിപാടി ഞാൻ ആരംഭിച്ചത്.നഗരസഭാ ഉപാധ്യക്ഷ കെ.എം ഗിരിജയാണ് ചടങ്ങിന് തുടക്കം കുറിച്ചത്
മഞ്ചേരി,മൊറയൂർ,മോങ്ങം,വള്ളുവമ്പ്രം,കൊണ്ടോട്ടി ഇവിടെയെല്ലാം ഭക്ഷണപൊതിയുമായി ഞങ്ങൾ സഞ്ചരിച്ചു. ഞങ്ങൾ ഭക്ഷണവുമായി ചെല്ലുമ്പോൾ ചിലരുടെ മുഖത്ത് ഒരുതരം പേടിയായിരുന്നു.ഞങ്ങൾ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് ഭക്ഷണം അവരുടെ കൈകളിലേക്ക് നൽകിയപ്പോൾ ചിലർ കരയുന്നുണ്ടായിരുന്നു.
ഞങ്ങൾ ചെയ്തത് ചെറിയ കാര്യമാണെങ്കിലും ഇപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത അത്രയും സന്തോഷവും സമാധാനവും തോന്നുന്നു.ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് തന്റെ സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നവർക്ക് ഇത്തരക്കാരെ ഇതിലും നന്നായി സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിക്കും.ശാരീരികമായി തളർന്ന എനിക്ക് ഇതിനൊക്കെ നേതൃത്വം നൽകാൻ സാധിക്കുമെങ്കിൽ എല്ലാം തികഞ്ഞവർക്കും സാധിക്കണം….
എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും പ്രാർത്ഥനയും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാവണം.
എന്റെ പ്രിയ സുഹൃത്തുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…. (അല്പ്ം വൈകി പോയെങ്കിലും സ്വീകരിക്കണം കേട്ടൊ…..)













Wednesday, June 1, 2011

പുതുമഴയും ബാല്യകാലവും….



പുതുമഴയുടെ കൊഞ്ചലു കേട്ടു കൊണ്ടാണ് ഞാൻ ഉണർന്നത്. ജാലകവിരികൾക്കിടയിലൂടെ പതുങ്ങി വന്ന തണുത്തകാറ്റ് എന്റെ കവിളിൽ ചുംബിച്ച് തലോടി.
മഴ പെയ്യുമ്പോൾ എല്ലാവരും ഒന്നുകൂടി മൂടി പുതച്ച് ഉറങ്ങുകയാണ് പതിവ്. പക്ഷെ, എനിക്ക് ഉറങ്ങാൻ തോന്നിയില്ല. വന്നിരിക്കുന്നത് എന്റെ പ്രിയ കൂട്ടുകാരിയാണ്.
അവൾക്കെന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.എനിക്കും…
കുളിച്ച്,ചായ കുടിച്ചെന്നു വരുത്തി വീൽചെയറിൽ ജനലിന്റെ അരികിലേക്ക് വേഗത്തിൽ ഓടി.അഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി.

പുതുമഴ തിമിർത്തു പെയ്യുകയാണ്.ഇടയ്ക്ക് വലിയ നൂലിഴകളായും ചെറിയ നൂലിഴകളായും മഴത്തുള്ളികൾ ജനനിയുടെ മാറിൽ തലചായ്ക്കുന്നു.നാണം കുണുങ്ങി നിൽക്കുന്ന റോസാപ്പൂവും, മുല്ലയും, ലില്ലിയും.കിഴക്കൻക്കാറ്റിനോട് കിന്നാരം പറയുന്ന മരച്ചില്ലകൾ.മഴയുടെ സ്വരരാഗലയത്തിലും ബാത്ത്റൂമിൽ നിന്നും മർവ(അനിയത്തി)യുടെ “ഓണവില്ലിൻ തമ്പുരു മീട്ടും വീടാണീ വീട്...”കേൾക്കാം. അവളും മഴയും തമ്മിൽ മത്സരിച്ച് പാടുകയാണെന്ന് തോന്നും.

മഴ അൽപ്പമൊന്ന് ശമിച്ചു.എങ്കിലും ചെറുതായി ചാറുന്നുണ്ട്. പുതിയ യൂണീഫോമുമിട്ട് ബാഗും തൂക്കി കുട ചൂടി റോഡരികിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച് കുട്ടികൾ നീങ്ങുന്നു. അവധികാലം തീർന്നതിന്റെ സങ്കടമില്ലാതെ പരസ്പരം നുള്ളിയും കളിയാക്കിയും ചിരിച്ചും അവരങ്ങനെ നടന്നു പോവുന്നത് കാണാൻ എന്തു രസാ…

കവിളിൽ ഉമ്മ തന്ന് ഉപ്പന്റെ കൂടെ റൈൻകോട്ടുമിട്ട് ബൈക്കിൽ സ്കൂളിലേക്ക് മർവ യാത്രയാവുമ്പോൾ അറിയാതെ മനസ്സിൽ തെളിഞ്ഞത് എന്റെ ബാല്യകാലമാണ്. എന്നേയുമെടുത്ത് ഉപ്പ വാഴക്കട് സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയൽ സ്കൂളിന്റെ പടി കയറുമ്പോൾ എനിക്ക് ഒരുതരം അമ്പരപ്പായിരുന്നു.ഞാൻ കാണാത്ത ആളുകൾ കാണാത്ത സ്ഥലം. ഞാൻ ഉപ്പന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു.ഒരു സ്ത്രീ എന്നെയെടുക്കാൻ കൈ നീട്ടിയെപ്പോൾ ഞാൻ ഉപ്പയുടെ ദേഹത്തേക്ക് ഒന്നു കൂടി പറ്റിച്ചേർന്നു.ആദ്യത്തെ ക്ലാസ്സിൽ കുറേ കുട്ടികളിരുന്ന് കളിക്കുകയാണ്.അതു കണ്ടപ്പോൾ എനിക്ക് ചെറുതായി സന്തോഷം തോന്നി.അതു മുതലെടുത്ത് ഉപ്പ അവരുടെ അടുത്തു ഒഴിഞ്ഞു കിടക്കുന്ന ചെറിയ കസേരയിൽ എന്നെയിരുത്തി.അവരുടെ കളിയിൽ എന്റെ ശ്രദ്ധ പതിഞ്ഞപ്പോഴും ഞാൻ ഉപ്പന്റെ കൈവിരൽ മുറുകെ പിടിച്ചു തന്നെയിരുന്നു.

ടീച്ചറോട് സംസാരിക്കട്ടെയെന്ന് പറഞ്ഞ് ഉപ്പ ഓഫീസ്റൂമിലേക്ക് പോയപ്പോൾ രണ്ടു കുട്ടികൾ എന്റെ അരികിലേക്ക് വന്നു.
“പേരെന്താ?”
ഞാൻ ഒന്നും പറയാതെ ഉപ്പ വരുന്നുണ്ടോയെന്ന് നോക്കി.
“കുട്ടിന്റെ പേരെന്താ?”
വീണ്ടും ചോദ്യം കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമാണ് വന്നത്.
കുട്ടികളുടെ ചോദ്യം കേട്ട് എന്നെയെടുക്കാൻ കൈ നീട്ടിയ ആ സ്ത്രീ അങ്ങോട്ട് വന്നു.
“സഫിയാത്തെ, ഈ കുട്ടിന്റെ പേരെന്താ?” കുട്ടികൾ അവരുടെ കൈയ്യും പിടിച്ച് നിന്നു.
“ഷബ്ന”
ഞാൻ അത്ഭുതത്തോടെ സഫിയാത്തന്റെ മുഖത്തേക്ക് നോക്കി.അവളുടെ കൂടെ കളിച്ചൊയെന്ന് കുട്ടികളോട് പറഞ്ഞ് സഫിയാത്ത പോയി.അങ്ങനെ മുഹ്സിനയും അമ്പിളിയും എന്റെ സ്കൂൾ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരായി.

കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത ക്ലാസ്സിലുള്ള ഒരു കുട്ടി അവളുടെ ഉമ്മ പോയതിൽ കരച്ചിലോട് കരച്ചിൽ.അതുകേട്ടപ്പോൾ എന്റെ ചുണ്ടുകളും അറിയാതെ വിതുമ്പി.അതു വരെ സ്കൂൾ വരാന്തയിലുള്ള ജനലിലൂടെ എന്നെ നോക്കിയിരുന്ന ഉപ്പനെ കാണാനുമില്ല. പിന്നെ പറയണൊ പൂരം. കണ്ണുനീർ അണപൊട്ടി ഒഴുകി.ഞാൻ ആ കുട്ടിനേക്കാളും ഉച്ചത്തിൽ കരഞ്ഞു.
“ആ കുട്ടി കരയണതിന് എന്തിനാ ഇയ്യ് കരയണെ?”മുഹ്സിന എന്റെ അടുത്തു വന്ന് ചോദിച്ചു.

പിന്നെ ഞാൻ കരഞ്ഞില്ല.അവരുടെ കൂടെ ചോറു തിന്നു.കളിച്ചു. സ്കൂൾ വിട്ടപ്പോൾ സഫിയാത്തയാണ് എന്നെ സ്കൂൾ വാനിൽ കൊണ്ടിരുത്തിയത്. അമ്പിളിയും മുഹ്സിനയും ആ വാനിൽ തന്നെയായിരുന്നു. പൊന്നാട് അങ്ങാടിയിൽ വാനെത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.ഉപ്പ ഓടി വന്ന് എന്നെയെടുത്തു. വീട്ടിലേക്ക് നടക്കുമ്പോൾ ഉപ്പ എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു.
“മോളെ സ്കൂളിൽ ചേർത്തി.”
കേട്ടവരുടെ മുഖത്ത് സന്തോഷവും അതിനേക്കളുമേറെ അത്ഭുതവുമായിരുന്നു.വീടിന്റെ കയറ്റം കയറുമ്പോൾ ഞാൻ ഉപ്പയോട് ചോദിച്ചു.
“ന്തിനാ ന്നെ ഒറ്റക്കാക്കിയത്?”
“നാളെ ഒറ്റക്കാക്കൂല”
“നാളെ ഉപ്പ വരോ?
വരണ്ട.മുഹ്സിനയും അമ്പിളിയുണ്ടാവും”
സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞ്
മണ്ണിട്ട മുറ്റത്തെത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. അകത്തെന്തോ പണിയിലായിരുന്ന ഉമ്മ കുടയുമെടുത്ത് ഓടി വന്നു.

മഴ തകർത്തു പെയ്യുകയാണ്.ഓർമ്മകളെയെല്ലാം തട്ടിമാറ്റി മഴവെള്ളം എങ്ങോട്ടൊ ഒലിച്ചു പോവുന്നു.പെയ്തു തീരാൻ ഒരു കാർമേഘമായി സ്മരണകളുണ്ടാവുമ്പോൾ മഴയും തോരുന്നില്ല.

Wednesday, March 23, 2011

സഫലമീ ജീവിതം

ഒരു പാട് സന്തോഷമുള്ള ഒരു ദിവസമായിരുന്നു അന്ന്.ആ സന്തോഷത്തെ എങ്ങനെ നിർവ്വചിക്കണമെന്നറിയില്ല.എന്റെ പ്രിയപ്പെട്ട സുഹൃത്തുകളെ എല്ലാവരേയും ഒരുമിച്ച് കാണുമ്പോൾ, അവരോട് സ്നേഹം പങ്കുവെക്കുമ്പോ
ൾ ഞാൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക അല്ലെ? നാലു ചുമരുകൾക്കുള്ളിൽ സ്വപ്നങ്ങളും മോഹങ്ങളും ഒതുക്കി വെച്ച് കഴിയുമ്പോൾ; എന്റെ ജീവിതം കൊണ്ട് എന്ത് അർത്ഥം എന്ത് ലക്ഷ്യമെന്ന് ഞാൻ ചിന്തിക്കാറുണ്ട്.ശരിക്കും അന്നൊക്കെ എന്റെ ഭാവി ഉത്തരം കിട്ടാത്തൊരു ചോദ്യചിഹ്നമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ വന്നൊരു ബന്ധു ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ചോദിച്ചു. “ഇങ്ങനെ തിന്നിരിക്കാനല്ലാതെ നിന്നെ കൊണ്ട് വേറെയെന്താ പറ്റാ?”
ആ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിലൊരു മുറിവുണ്ടാക്കി. അതിന്റെ നീറ്റലിൽ ഞാൻ ഒരു പാട് വേദനിച്ചു.വികലാംഗരും വിധവകളും കീറപായക്ക് തുല്യമാണെന്നും ഞാൻ മറ്റു പലരിൽ നിന്നും കേൾക്കേണ്ടി വന്നിട്ടുണ്ട്.അന്നു മുതൽ ഞാൻ ചിന്തിച്ചു ഞാനൊരു കീറപായയൊ,ഉപയോഗശൂന്യമായൊരു വസ്തുവൊ ആവരുത്.ഒരു വാക്ക് കൊണ്ടൊ ഒരു നോക്കു കൊണ്ടൊ ഒരാളെയെങ്കിലും ആശ്വസിപ്പിക്കാൻ കഴിഞ്ഞാൽ, ഒരു ദിവസമെങ്കിലും അവർക്ക് സന്തോഷം നൽകാൻ കഴിഞ്ഞാൽ എന്റെയീ ജീവിതം സഫലമായി.
അങ്ങനെയാണ് “Shabna’s Charitable & Education Trust”(SCET) ന്റെ പിറവി.

ഫെബ്രുവരി 20 നു 30 പേരടങ്ങിയ വികലാംഗ സംഗമായിരുന്നു “സാന്ത്വന കിരണം”.എന്റെ പുസ്തകത്തിൽ നിന്നും കിട്ടുന്ന പൈസ സ്വരൂപിച്ച് വെച്ചും, ഉപ്പയും സുഹൃത്തുകളും നൽകിയ പൈസ കൊണ്ടുമാണ് ഞാനീ സംഗമം സംഘടിപ്പിച്ചത്.കൊണ്ടോട്ടി കാന്തക്കാട് സ്കൂളിൽ വെച്ച് 9.30 ന് തിരകഥാകൃത്ത് ടി എ റസാക്കാണ് സാന്ത്വന കിരണം ഉദ്ഘാടനം ചെയ്തത്.അദ്ദേഹത്തിന് പൊതുപരിപാടിയിൽ നിന്നും കിട്ടുന്ന സംഖ്യയുടെ ഒരു പങ്ക് trust ലേക്ക് തരുമെന്ന് അദ്ദേഹം ചടങ്ങിൽ വാഗ്ദാനം നൽകി.
ഉദ്ഘാടനത്തിന് ശേഷം പഴയ മാപ്പിളപ്പാട്ടുകാരി എം കെ ജയഭാരതിയെയും സാമൂഹ്യപ്രവർത്തക റുഖിയാഅഷ്റഫിനെയും ഉപഹാരം നൽകി ആദരിച്ചു.

ഓരോരുത്തരും അനുഭവം പറഞ്ഞു കഴിയുമ്പോൾ അവരെ flower and sweets നൽകി സ്വീകരിച്ചു.അവരിൽ പാടാൻ കഴിവുളളവർ മറ്റുളളവർക്ക് വേണ്ടി പാടി.
അവർ പാടുമ്പോൾ, സംസാരിക്കുമ്പോൾ ഞാനവരുടെ മുഖത്ത് പ്രത്യേകം ശ്രദ്ധിച്ചു.അന്ന് അവരുടെ മുഖത്ത് സങ്കടത്തിന്റെ നിഴലുണ്ടാവാൻ പാടില്ല.അങ്ങനെയായാൽ ഞാനും സംഘാടകരും കഷ്ട്ടപ്പെട്ടതിന് ഫലമില്ലാതെയാവും.ഞാൻ ആശിച്ചതു പോലെ എല്ലാവരുടെയും മുഖത്ത് സന്തോഷമായിരുന്നു.പുറത്തിറങ്ങിയതിന്റെ കൂട്ടുകാരെ കണ്ടെതിന്റെയൊക്കെ സന്തോഷം.

ഉച്ചഭക്ഷണത്തിന് ശേഷം അരുൺ അരീക്കോടിന്റെയും ടീമിന്റെയും മിമിക്രിയും,
ബീഗം സിത്താര, വാജിദ് കൊയിലാണ്ടി,സെബീൽ കൊയിലാണ്ടി,അമീൻ പൊന്നാട് തുടങ്ങിയവരുടെ ഗാനങ്ങളുമുണ്ടായിരുന്നു.കാശൊന്നും വാങ്ങാതെ അവർ ഞങ്ങളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി പാടി..ആടി.
പല പ്രമുഖവ്യക്തികളും വേദി സന്ദർശിക്കാൻ വന്നിരുന്നു.അവർക്ക് രണ്ട് മിനിറ്റു മാത്രമെ ഞാൻ സംസാരിക്കാൻ അവസരം നൽകിയുള്ളു.

എന്റെ കൂട്ടുകാർക്ക് വേണ്ടിയൊരു ഗെയിമും ഉണ്ടായിരുന്നു.അവരിൽ നിന്നും നറുക്കെടുത്ത് മൂന്ന് പേരെ കണ്ടെത്തി അവർക്ക് ഉപഹാരം നൽകി.കൂടാതെ ആദ്യം കിട്ടിയ ആളെ ക്യാമ്പ് ലീഡറായി തിരഞ്ഞെടുത്തു.ജില്ലയുടെ പല ഭാഗത്തുള്ള ഇത്തരം ആളുകളെ കണ്ടെത്തി എന്നെ അറിയിക്കുക.അതാണ് അയാളുടെ ജോലി.ക്യാമ്പിൽ പങ്കെടുത്ത എന്റെ പ്രിയ കൂട്ടുകാർക്കെല്ലാം ഉപഹാരങ്ങൾ നൽകിയാണ് ഞാൻ അവരെ യാത്രയാക്കിയത്.യാത്ര പറയുമ്പോൾ ഞങ്ങൾ പരസ്പരം നോക്കാതെയിരിക്കൻ ശ്രമിച്ചു.അങ്ങനെയല്ലങ്കിൽ മിഴിനീർധാരയെ തടഞ്ഞു നിർത്താൻ പ്രയാസമായിരിക്കും.വീണ്ടും മെയിൽ കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങൾ പിരിഞ്ഞു.

മെയിൽ ട്രസ്റ്റിന്റെ ഒന്നാം വാർഷികമാണ്.അന്ന് “സാന്ത്വന കിരണത്തിന്റെ രണ്ടാം സംഗമവും നടക്കും.വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ട്രസ്റ്റിന്റെ പേരിൽ അവാർഡ് നൽകി ആദരിക്കുക, നിർദ്ദന കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക,വീൽചെയർ വിതരണം എന്നിവയും ആ ചടങ്ങിൽ നടത്താൻ ഉദ്ദേശിക്കുന്നു.
ട്രസ്റ്റിന്റെ സംഘാടകരിൽ ഒരാൾ പറഞ്ഞ പേരാണ് സംഗമത്തിന് നൽകിയത്.(സാന്ത്വന കിരണം).
അതു കൊണ്ട് എന്റെ ബ്ലോഗ് സുഹൃത്തുകളോട് ഒരു കടം ബാക്കി കിടക്കാണ്.
പേരുകൾ പറഞ്ഞു തന്ന ബ്ലോഗ് സുഹൃത്തുകളിൽ നിന്നും ഒരാളെ ഞാൻ നറുക്കെടുത്ത് കണ്ടെത്തിയിട്ടുണ്ട്.എന്നെ പ്രോത്സാഹിപ്പിച്ചതിന് ഒരു സഹോദരിയെ പോലെ എനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് ട്രസ്റ്റ് നൽകുന്ന ചെറിയ സമ്മാനം ആ വ്യക്തി സ്വീകരിക്കണം.എന്റെ സന്തോഷത്തിനു വേണ്ടിയെങ്കിലും….
നറുക്കിൽ എനിക്ക് കിട്ടിയത് റിയാസ്(മിഴിനീർത്തുള്ളി)യാണ്.നിങ്ങളുടെ അഡ്രസ്സ് എനിക്ക് അയച്ചു തരിക. shabnaponnad@gmail.com

ഇനിയും എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും സഹകരണവും എന്റെ ട്രസ്റ്റിനൊപ്പമുണ്ടാവണം.
ആർക്കെങ്കിലും ട്രസ്റ്റിനെ സഹായിക്കണമെന്നു തോന്നുകയാണെങ്കിൽ……….
SABNA
ACCOUNT NO 67144057514
SBT , EDAVANNAPPARA

Monday, March 21, 2011

ലൈവ്

ടിവി സീരിയലിലെ നായികയുടെ കദനകഥ കണ്ട് അമ്മായിയമ്മ കരച്ചിലോട് കരച്ചിൽ.മീൻ വറുക്കുന്ന ചട്ടകവുമായി വാതിൽ ചാരി സീരിയൽ കാണുന്ന മരുമകൾ അമ്മായിയമ്മയുടെ വിലാപം കേട്ട് അന്തം വിട്ട് വാ പൊളിച്ചു നിന്നു പോയി.
“നോക്കിയേടി, കറിയിലല്പം മുളകുപൊടി കൂടി പോയതിന് ആ വൃത്തികെട്ട അമ്മായിയമ്മ പാവം മരുമകളെ എത്രയാ അടിച്ചത്”
അമ്മായിയമ്മ മൂക്കു പിഴിഞ്ഞ് മരുമകളെ നോക്കി പറഞ്ഞു.
നായികയുടെ കണ്ണീരിൽ കുതിർന്ന മുഖത്തിന്റെ സമീപദൃശ്യത്തിൽ ആ എപ്പിസോഡ് തീർന്നു.അമ്മായിയമ്മ കണ്ണും മുഖവും തുടച്ച് അടുക്കളയിലേക്കോടി.
“എന്താടി കറിയിൽ തീരെ ഉപ്പില്ലാത്തത്?”
പിന്നീട് അവിടെയൊരു തെറിപ്പൂരമായിരുന്നു.പേരകുട്ടികൾ കസേരയിട്ട് ആ സീൻ ലൈവായി കണ്ടാസ്വദിച്ചു.അതല്ലെ അതിന്റെയൊരു സുഖം.

Tuesday, March 1, 2011

സാന്ത്വന കിരണം






Shabna’s Charitable & Educational Trust ന്റെ സാന്ത്വന കിരണം തിരകഥകൃത്ത് ടി.എ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു
ഇപ്പോൾ ഫോട്ടൊ…
സാന്ത്വന കിരണത്തിന്റെ കൂടുതൽ വിവരവുമായി ഞാൻ വീണ്ടും വരും……….