Wednesday, June 1, 2011

പുതുമഴയും ബാല്യകാലവും….



പുതുമഴയുടെ കൊഞ്ചലു കേട്ടു കൊണ്ടാണ് ഞാൻ ഉണർന്നത്. ജാലകവിരികൾക്കിടയിലൂടെ പതുങ്ങി വന്ന തണുത്തകാറ്റ് എന്റെ കവിളിൽ ചുംബിച്ച് തലോടി.
മഴ പെയ്യുമ്പോൾ എല്ലാവരും ഒന്നുകൂടി മൂടി പുതച്ച് ഉറങ്ങുകയാണ് പതിവ്. പക്ഷെ, എനിക്ക് ഉറങ്ങാൻ തോന്നിയില്ല. വന്നിരിക്കുന്നത് എന്റെ പ്രിയ കൂട്ടുകാരിയാണ്.
അവൾക്കെന്നോട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.എനിക്കും…
കുളിച്ച്,ചായ കുടിച്ചെന്നു വരുത്തി വീൽചെയറിൽ ജനലിന്റെ അരികിലേക്ക് വേഗത്തിൽ ഓടി.അഴികൾക്കിടയിലൂടെ പുറത്തേക്ക് നോക്കി.

പുതുമഴ തിമിർത്തു പെയ്യുകയാണ്.ഇടയ്ക്ക് വലിയ നൂലിഴകളായും ചെറിയ നൂലിഴകളായും മഴത്തുള്ളികൾ ജനനിയുടെ മാറിൽ തലചായ്ക്കുന്നു.നാണം കുണുങ്ങി നിൽക്കുന്ന റോസാപ്പൂവും, മുല്ലയും, ലില്ലിയും.കിഴക്കൻക്കാറ്റിനോട് കിന്നാരം പറയുന്ന മരച്ചില്ലകൾ.മഴയുടെ സ്വരരാഗലയത്തിലും ബാത്ത്റൂമിൽ നിന്നും മർവ(അനിയത്തി)യുടെ “ഓണവില്ലിൻ തമ്പുരു മീട്ടും വീടാണീ വീട്...”കേൾക്കാം. അവളും മഴയും തമ്മിൽ മത്സരിച്ച് പാടുകയാണെന്ന് തോന്നും.

മഴ അൽപ്പമൊന്ന് ശമിച്ചു.എങ്കിലും ചെറുതായി ചാറുന്നുണ്ട്. പുതിയ യൂണീഫോമുമിട്ട് ബാഗും തൂക്കി കുട ചൂടി റോഡരികിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ തട്ടിത്തെറിപ്പിച്ച് കുട്ടികൾ നീങ്ങുന്നു. അവധികാലം തീർന്നതിന്റെ സങ്കടമില്ലാതെ പരസ്പരം നുള്ളിയും കളിയാക്കിയും ചിരിച്ചും അവരങ്ങനെ നടന്നു പോവുന്നത് കാണാൻ എന്തു രസാ…

കവിളിൽ ഉമ്മ തന്ന് ഉപ്പന്റെ കൂടെ റൈൻകോട്ടുമിട്ട് ബൈക്കിൽ സ്കൂളിലേക്ക് മർവ യാത്രയാവുമ്പോൾ അറിയാതെ മനസ്സിൽ തെളിഞ്ഞത് എന്റെ ബാല്യകാലമാണ്. എന്നേയുമെടുത്ത് ഉപ്പ വാഴക്കട് സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയൽ സ്കൂളിന്റെ പടി കയറുമ്പോൾ എനിക്ക് ഒരുതരം അമ്പരപ്പായിരുന്നു.ഞാൻ കാണാത്ത ആളുകൾ കാണാത്ത സ്ഥലം. ഞാൻ ഉപ്പന്റെ കഴുത്തിൽ മുഖം അമർത്തി കിടന്നു.ഒരു സ്ത്രീ എന്നെയെടുക്കാൻ കൈ നീട്ടിയെപ്പോൾ ഞാൻ ഉപ്പയുടെ ദേഹത്തേക്ക് ഒന്നു കൂടി പറ്റിച്ചേർന്നു.ആദ്യത്തെ ക്ലാസ്സിൽ കുറേ കുട്ടികളിരുന്ന് കളിക്കുകയാണ്.അതു കണ്ടപ്പോൾ എനിക്ക് ചെറുതായി സന്തോഷം തോന്നി.അതു മുതലെടുത്ത് ഉപ്പ അവരുടെ അടുത്തു ഒഴിഞ്ഞു കിടക്കുന്ന ചെറിയ കസേരയിൽ എന്നെയിരുത്തി.അവരുടെ കളിയിൽ എന്റെ ശ്രദ്ധ പതിഞ്ഞപ്പോഴും ഞാൻ ഉപ്പന്റെ കൈവിരൽ മുറുകെ പിടിച്ചു തന്നെയിരുന്നു.

ടീച്ചറോട് സംസാരിക്കട്ടെയെന്ന് പറഞ്ഞ് ഉപ്പ ഓഫീസ്റൂമിലേക്ക് പോയപ്പോൾ രണ്ടു കുട്ടികൾ എന്റെ അരികിലേക്ക് വന്നു.
“പേരെന്താ?”
ഞാൻ ഒന്നും പറയാതെ ഉപ്പ വരുന്നുണ്ടോയെന്ന് നോക്കി.
“കുട്ടിന്റെ പേരെന്താ?”
വീണ്ടും ചോദ്യം കേട്ടപ്പോൾ എനിക്ക് സങ്കടവും ദേഷ്യവുമാണ് വന്നത്.
കുട്ടികളുടെ ചോദ്യം കേട്ട് എന്നെയെടുക്കാൻ കൈ നീട്ടിയ ആ സ്ത്രീ അങ്ങോട്ട് വന്നു.
“സഫിയാത്തെ, ഈ കുട്ടിന്റെ പേരെന്താ?” കുട്ടികൾ അവരുടെ കൈയ്യും പിടിച്ച് നിന്നു.
“ഷബ്ന”
ഞാൻ അത്ഭുതത്തോടെ സഫിയാത്തന്റെ മുഖത്തേക്ക് നോക്കി.അവളുടെ കൂടെ കളിച്ചൊയെന്ന് കുട്ടികളോട് പറഞ്ഞ് സഫിയാത്ത പോയി.അങ്ങനെ മുഹ്സിനയും അമ്പിളിയും എന്റെ സ്കൂൾ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരായി.

കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത ക്ലാസ്സിലുള്ള ഒരു കുട്ടി അവളുടെ ഉമ്മ പോയതിൽ കരച്ചിലോട് കരച്ചിൽ.അതുകേട്ടപ്പോൾ എന്റെ ചുണ്ടുകളും അറിയാതെ വിതുമ്പി.അതു വരെ സ്കൂൾ വരാന്തയിലുള്ള ജനലിലൂടെ എന്നെ നോക്കിയിരുന്ന ഉപ്പനെ കാണാനുമില്ല. പിന്നെ പറയണൊ പൂരം. കണ്ണുനീർ അണപൊട്ടി ഒഴുകി.ഞാൻ ആ കുട്ടിനേക്കാളും ഉച്ചത്തിൽ കരഞ്ഞു.
“ആ കുട്ടി കരയണതിന് എന്തിനാ ഇയ്യ് കരയണെ?”മുഹ്സിന എന്റെ അടുത്തു വന്ന് ചോദിച്ചു.

പിന്നെ ഞാൻ കരഞ്ഞില്ല.അവരുടെ കൂടെ ചോറു തിന്നു.കളിച്ചു. സ്കൂൾ വിട്ടപ്പോൾ സഫിയാത്തയാണ് എന്നെ സ്കൂൾ വാനിൽ കൊണ്ടിരുത്തിയത്. അമ്പിളിയും മുഹ്സിനയും ആ വാനിൽ തന്നെയായിരുന്നു. പൊന്നാട് അങ്ങാടിയിൽ വാനെത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി.ഉപ്പ ഓടി വന്ന് എന്നെയെടുത്തു. വീട്ടിലേക്ക് നടക്കുമ്പോൾ ഉപ്പ എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു.
“മോളെ സ്കൂളിൽ ചേർത്തി.”
കേട്ടവരുടെ മുഖത്ത് സന്തോഷവും അതിനേക്കളുമേറെ അത്ഭുതവുമായിരുന്നു.വീടിന്റെ കയറ്റം കയറുമ്പോൾ ഞാൻ ഉപ്പയോട് ചോദിച്ചു.
“ന്തിനാ ന്നെ ഒറ്റക്കാക്കിയത്?”
“നാളെ ഒറ്റക്കാക്കൂല”
“നാളെ ഉപ്പ വരോ?
വരണ്ട.മുഹ്സിനയും അമ്പിളിയുണ്ടാവും”
സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞ്
മണ്ണിട്ട മുറ്റത്തെത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. അകത്തെന്തോ പണിയിലായിരുന്ന ഉമ്മ കുടയുമെടുത്ത് ഓടി വന്നു.

മഴ തകർത്തു പെയ്യുകയാണ്.ഓർമ്മകളെയെല്ലാം തട്ടിമാറ്റി മഴവെള്ളം എങ്ങോട്ടൊ ഒലിച്ചു പോവുന്നു.പെയ്തു തീരാൻ ഒരു കാർമേഘമായി സ്മരണകളുണ്ടാവുമ്പോൾ മഴയും തോരുന്നില്ല.