Monday, September 26, 2011

ചാറ്റൽമഴ


നേരിയ തോതിൽ മഴ ചാറുന്നുണ്ട്.ആകാശത്തിൽ വട്ടം കൂടി കാർമേഘങ്ങൾ ചുറ്റിക്കറങ്ങുന്നു.ഏതു നിമിഷവും മഴ തിമിർത്തു പെയ്തേക്കാം.മഞ്ഞുത്തുള്ളികളുടെ കൊഞ്ചൽ കേട്ടാൽ ഗിരിജ ( അവൾ എന്ന കഥാപാത്രത്തിന് ഞാൻ ഗിരിജയെന്ന് പേരിടുന്നു) അറിയാതെ തന്നെ ഉമ്മറപ്പടിമേൽ വന്നിരിക്കും.ഇമച്ചിമ്മാതെ മാനത്തേക്ക് നോക്കിയിരിക്കും.താനീ മേഘങ്ങളായിരുന്നെങ്കിൽ എവിടെയും ആരേയും പേടിക്കാതെ കളിയാക്കലുകൾ കേൾക്കാതെ സഞ്ചരിക്കാം.തനെയും നോക്കി മനുഷ്യർ ആകാശത്തിലേക്ക് മിഴിവാർന്ന് നിൽക്കും.ഒരിറ്റു ദാഹ ജലത്തിനായി കൊതിയോടെ കേഴും.അവസാനം സാന്ത്വനമായി കുളിരായി നൂലിഴകളിൽ തൂങ്ങിയിറങ്ങി ചെല്ലാം.ഓർക്കുമ്പോൾ തന്നെ ഗിരിജക്ക് വല്ലാത്തൊരു രസം തോന്നി.

തോളിലെ മുണ്ട് തലയിലമർത്തി പിടിച്ച് കക്ഷത്തിൽ നിന്നും ഡയറിയെടുത്ത് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ഒരാൾ ഇടവഴിയിലൂടെ അങ്ങോട്ട് ഓടി വന്നു.
“ദല്ലാൾ രാമനാണല്ലൊ” അമ്മൂമ്മ തോളത്തുള്ള മുണ്ടെടുത്ത് മാറു മറച്ചു.

അമ്മൂമ്മയുടെ കാഴ്ച്ച ശക്തിയിൽ ഗിരിജക്ക് അത്ഭുതം തോന്നി.അയാൾ ഉമ്മറത്തേക്ക് കയറി നിന്ന് തലയിൽ നിന്നും മുണ്ടെടുത്ത് നിവർത്തി കുടഞ്ഞ് തല അമർത്തി തോർത്തി.അപ്പോഴേക്കും മഴ തിമിർത്തു പെയ്യാൻ തുടങ്ങി.മുല്ലയും റോസാപ്പൂവും ലില്ലിയും നനഞ്ഞ വസ്ത്രം ദേഹത്തൊട്ടിയ നാണത്തോടെ ഒരു നാടൻപെൺകൊടിയെ പോലെ നിൽക്കുന്നു.വൃക്ഷത്തലപ്പുകൾ മഴത്തുള്ളികളോട് കിന്നാരം പറഞ്ഞ് ആടിക്കുഴഞ്ഞു ചിരിക്കുന്നു.മഴയുടെ ചീറ്റൽ അവരുടെ മൌനത്തിന് വിരാമമിട്ടു.

“ഞാൻ ചായയെടുക്കാം.”
“അതെ, ഈ തണുപ്പത്ത് ഒരു ചായ കിട്ടിയാൽ നല്ലതാ” അയാൾ അവളെ നോക്കി ചിരിച്ചു.
ചുണ്ടിൽ ചെറിയൊരു ചിരി വരുത്തി അവൾ അകത്തേക്ക് പോയി.
“ഈ മഴ ഇപ്പോഴൊന്നും നിൽക്കുന്ന മട്ടില്ല.”അയാൾ ആരോടെന്നില്ലാതെ പുറത്തേക്ക് നോക്കി പറഞ്ഞു.
“ചീരമ്മേ, ഞാനിപ്പൊ വന്നതൊരു കാര്യം പറയാനാ”.അയാൾ അമ്മൂമ്മയുടെ അടുത്തേക്ക് കസേര വലിച്ചിട്ടു.കണ്ണും കാതും കൂർപ്പിച്ച് അമ്മൂമ്മ അയാളെ നോക്കി.
“നിങ്ങളുടെ പേരക്കുട്ടിക്കൊരു കല്ല്യാണാലോചന……”
“തെന്നെ രാമൊ..? അമ്മൂമ്മ ഇടയ്ക്ക് കയറി ചോദിച്ചു.
“അതെ” അയാൾക്കും ആവേശമായി.
“എവിടെന്നാ രാമൊ”?
“കുറച്ചു ദൂരെ നിന്നാ.”
അപ്പോഴേക്കും ഗിരിജ ചായയുമായി വന്നു.ആർത്തിയോടെ അയാൾ ചായ വാങ്ങി ചുണ്ടോടടുപ്പിച്ചതും പിൻവലിപ്പിച്ചതും ഒരുമിച്ചായിരുന്നു.അവൾക്ക് ചിരി വന്നു.
“ഹൊ! ചൂട്” അയാൾ അറിയാതെ പറഞ്ഞു.
“തണുപ്പല്ലെ രാമൊ, ഊതി കുടിച്ചൊ” അമ്മൂമ്മ മോണ കാട്ടി ചിരിച്ചു. ആ ചിരിയിൽ അയാളും പങ്കു ചേർന്നു.ആ ചിരിയൊരു കപട ചിരിയായി ഗിരിജക്ക് തോന്നി.
“കുട്ടി അവിടെ നിൽക്ക” അകത്തേക്ക് പോകാനൊരുങ്ങിയ ഗിരിജയെ അയാൾ തടഞ്ഞു.
“ബാക്കി കാര്യങ്ങള് പറയ് രാമൊ” അമ്മൂമ്മയ്ക്ക് ആകാംക്ഷയായി.
അയാൾ കുറച്ചു നേരം ഗിരിജയുടെ മുഖത്തേക്ക് നോക്കിയിരുന്നു.പിന്നീട് എന്തൊ ഉറപ്പിച്ചതു പോലെ പറഞ്ഞു.
“അയാൾക്ക് അല്പ്ം പ്രായം കൂടുതലാ”
“ആർക്ക്.”? തെല്ലിട എല്ലാം മറന്നതു പോലെ അമ്മൂമ്മ ചോദിച്ചു.
ഗിരിജയുടെ മുഖത്തും അമ്പരപ്പുണ്ടായിരുന്നു.അടുക്കളയിൽ ചായയിടുമ്പോൾ കല്ല്യാണ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത് നേരിയ ശബ്ദത്തിൽ അവളുംകേട്ടതാണ്.
“കല്ല്യാണച്ചെറുക്കന്റെ, അല്ലാതാരാ?” അയാളും തിരിച്ചടിച്ചു.
“പ്രായ കൂടുതൽ എന്നു വെച്ചാ ത്രണ്ടാവും രാമൊ”?
“ഒരു എഴുപത്” അയാളുടെ പറച്ചിൽ കേട്ടാൽ ഒരു ഇരുപതെന്നെ തോന്നു.
അമ്മൂമ്മയും ഗിരിജയും ഒന്നു ഞെട്ടി.അവർ പരസ്പ്പരം മാറി മാറി നോക്കി.അയാളൊരു വാക്കിനായി കാത്തിരിക്കുകയാണ്.എന്തു പറയണമെന്ന് രണ്ടു പേർക്കും അറിയുന്നില്ല.ഒടുവിൽ അയാൾ മൌനത്തിന്റെ തിരശ്ശീല പൊക്കി.
“എന്താ ചീരമ്മെ, ഒന്നും പറയാത്തത്”?
“ന്റെ കുട്ടിത്രയും കാലം കാത്തിരുന്നിട്ട് ഒരു വയസ്സന് ഓളെ കൊട്ക്കാനിത്തിരി ദെണ്ണണ്ട് രാമൊ.” അമ്മൂമ്മ കണ്ണു തുടച്ചു.
“നിങ്ങൾ വിചാരിക്കുന്ന പോലെയൊന്നുമല്ല അയാൾ.കോടീശ്വരനാ…കോടീശ്വരൻ.മക്കളായിട്ട് രണ്ടാണ്ണും ഒരു പെണ്ണുമുണ്ട്.അവരുടെയൊക്കെ കല്ല്യാണം കഴിഞ്ഞ് വിദേശത്ത് ഓരോ ജോലിയാ.മാസാമാസം മക്കൾ ഇയാൾക്ക് ചെക്കയക്കും.കൂടാതെ ഇയാളും കുറേ അദ്ധ്വാനിച്ചുണ്ടാക്കിയിട്ടുണ്ട്.രണ്ടു നിലയുള്ള വലിയൊരു വീട്ടിൽ ഇയാൾ തനിച്ച് താമസിക്കാണ്.അപ്പോ ഒരു തുണ വേണമെന്ന് തോന്നി കാണും“. അയാൾ നിവർന്നിരുന്ന് ശ്വാസം വിട്ടു.
“ന്നാലും രാമൊ, ഞാ………”
“നിങ്ങൾ അതും പറഞ്ഞിരുന്നൊ.നമ്മുടെ കുട്ടിക്കുമില്ലെ കുറവുകൾ.ഇനിയിപ്പൊ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ വേണ്ട.ഞാൻ വേറെയാരെങ്കിലും നോക്കാം.സമ്പത്തുണ്ടെന്ന് കേട്ടാൽ പെണ്ണിനെ തരാനാരും തയ്യാറാവും.”
“ന്റെ കുട്ട്യെ, അമ്മൂമ്മ ന്താ പറയാ?” അമ്മൂമ്മ ഗിരിജയെ നോക്കി.

ആകാശം തെളിഞ്ഞു.കാർമേഘങ്ങൾ അവയുടെ സങ്കടങ്ങളെല്ലാം കരഞ്ഞു തീർത്തു.ദൂരെയുള്ള വലിയൊരു മരത്തിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു.കാറ്റിൽ മരച്ചില്ലകളുടെ ഇളക്കം കാണുമ്പോൾ മഴ നനഞ്ഞു കുതിർന്ന ഒരു കുട്ടിയുടെ തല അമ്മ തുടച്ചു കൊടുക്കുകയാണെന്ന് തോന്നും.മരച്ചില്ലയുടെ മൂലയിൽ ഒരു കാക്കയിരിക്കുന്നു.അത് ചിറകുകൾ വിടർത്തി മഴവെള്ളത്തെ തട്ടിത്തെറിപ്പിക്കുകയും ചുണ്ട് കൊണ്ട് ചിറകിനുള്ളിൽ എന്തൊ തിരയുകയും ചെയ്യുന്നു.കാക്ക കറുത്തതാണെങ്കിലും അതിനുമുണ്ടൊരു ഭംഗി.കറുപ്പിന് ഏഴഴകാണെന്ന് എല്ലാവരും പറയാറില്ലെ?വൃത്തിയുടെ കാര്യത്തിൽ അത് കണിശക്കാരിയാണ്.വൃത്തികേടുകൾ ഭക്ഷിച്ച് അത് നമ്മുടെ പരിസരത്തെയും നമ്മെയും വൃത്തിയോടെ സംരക്ഷിക്കറില്ലെ?അയാൾ പറഞ്ഞതു പോലെ തനിക്കുമുണ്ട് കുറവുകൾ.എങ്കിലും എല്ലാവരേയും സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള നല്ലൊരു മനസ്സ് തനിക്കുണ്ട്.ആ സുന്ദരമായ മനസ്സുകൊണ്ടവൾ സമ്മതം മൂളി.കീശയിലേക്ക് വീഴുന്ന ബ്രോക്കർക്കാശും സ്വപ്നം കണ്ട് അയാൾ ഇടവഴിയിലൂടെ നടന്നു പോയി.


തുടരും……..

Monday, September 19, 2011

ചാറ്റൽമഴ


നീണ്ടകഥ 1

എന്നും ഇടവഴിയിലേക്ക് അവൾ കണ്ണും നട്ടിരിക്കും.എന്നെങ്കിലുമൊരിക്കൽ ഒരാൾ അവളെ തേടി വരുമെന്ന പ്രതീക്ഷയോടെ.ഇടവഴിയുടെ ഇരുവശങ്ങളിലും പരന്നു കിടക്കുന്ന തൊട്ടാവാടിച്ചെടിക്കും കോളാമ്പിപ്പൂവിനും ആ രഹസ്യം അറിയാമെന്ന് തോന്നുന്നു.ഒരിക്കൽ തൊട്ടാവാടിയുടെ ഇലകളിൽ തലോടി ആ രഹസ്യം സൂചിപ്പിച്ചപ്പോൾ അതവളോട് പിണങ്ങിയതുമാണ്.അവൾ നട്ടു നനച്ചു വളർത്തുന്ന മുല്ലയ്ക്കും റോസാച്ചെടിക്കും അതറിയാം.എന്നിട്ടും ആരും അവളെ മനസ്സിലാക്കുന്നില്ലെന്നൊരു തോന്നൽ.
രാവിലെ കുളിച്ച് നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് മുടിയിഴകളിൽ തുളസിയിലയും തിരുകി കണ്ണാടിയുടെ മുമ്പിലേക്ക് പതുക്കെ നടന്നു വരുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്.കണ്ണാടിയിൽ തന്റെ രൂപം പ്രതിഫലിക്കുമ്പോൾ മുഖത്ത് കരിനിഴൽ പടരുന്നതും അവൾക്ക് കാണാം.ഉണ്ടക്കണ്ണും ഉന്തിയപല്ലുകളും ഒട്ടിയ കവിളും തടിച്ച ചുണ്ടും വലിപ്പത്തേക്കാൾ നീണ്ട മൂക്കും കറുത്തു മെലിഞ്ഞ ശരീരവും കാണുമ്പോൾ പ്രതീക്ഷകളെവിടെയോ പോയി ഒളിക്കും.
വടിയും കുത്തി കുഞ്ഞുങ്ങളെ പോലെ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച് അടുത്തു വന്നു നിൽക്കുന്ന അമ്മൂമ്മയെ കാണുമ്പോൾ അവൾക്ക് ചിരിക്കാനും കരയാനും തോന്നും.പ്രത്യേകിച്ച് അമ്മൂമ്മയുടെ രൂപം കണ്ണാടിയിൽ കാണുമ്പോൾ.എന്താണെന്നൊ?അമ്മൂമ്മ ബ്ലൌസ് ധരിക്കാറില്ല.അവൾ തന്നെ അമ്മൂമ്മക്കു വേണ്ടി മൂന്നാല് ബ്ലൌസ് തയ്ച്ചു വെച്ചിട്ടുണ്ട്.എത്ര നിർബന്ധിച്ചാലും അമ്മൂമ്മ അത് ധരിക്കില്ല.
“പണ്ടൊന്നത് കിട്ടാന്ള്ള വഴില്ല്യ.പിന്നതൊര് ശീലായി.ഇനി നീയായിട്ടത് മാറ്റണ്ട കുട്ട്യേ…”
ഇതാണ് അമ്മൂമ്മയുടെ മറുവടി.
“ന്റെ കുട്ടീനെ തേടിയൊരു രാസകുമാരൻ വരും” കണ്ണാടിയിലുള്ള അവളെ നോക്കി അമ്മൂമ്മ പറയും.
അതു പറയുമ്പോൾ അമ്മൂമ്മയുടെ കണ്ണിലെ വെളിച്ചം കെടുന്നത് അവൾ ശ്രദ്ധിക്കാറുണ്ട്.ആ വാക്ക് വെറും വാക്കാണെന്ന് അമ്മൂമ്മക്ക് തന്നെ അറിയുമായിരിക്കാം.മുപ്പതു കഴിഞ്ഞ വിരൂപയായ അവളെ തേടി ഒരു രാജകുമാരൻ പോയിട്ട് ഒരു വിരൂപൻ പോലും വരില്ലെന്ന് അവൾക്കറിയാം.
എവിടെയെങ്കിലും പോവുമ്പോഴും ബസ്സു കാത്തു നിൽക്കുമ്പോഴും അപകർഷതാബോധം അവളെ വട്ടം ചുറ്റും.കുഞ്ഞുമായി ഒരമ്മ അരികെ നിൽക്കുമ്പോൾ അവളിലെ മാതൃത്വം അവളറിയാതെ ഉണർന്നു പോവും.ആ കുഞ്ഞിനെ തൊടുവാനായി തലോടാനായി കൈ അറിയാതെ നീളും.കുഞ്ഞിന്റെ അമ്മക്കത് ഇഷ്ട്ടമായില്ലെങ്കിലൊ എന്നോർത്ത് കൈ പിൻവലിക്കും.തനിക്കൊരു കുഞ്ഞുണ്ടായാൽ ആരേയും പേടിക്കണ്ട.അതിനെ പാലൂട്ടാം. അമ്പിളിമാമനെ കാണിച്ച് കുഞ്ഞുവായിലേക്ക് മാമു വാരി കൊടുക്കാം.മാറോട് ചേർത്ത് താരാട്ടു പാടിയുറക്കാം.ആനയും പാപ്പാനുമായി കളിക്കാം.ഭർത്താവിന്റെ കൂടെ കുഞ്ഞിനേയുമെടുത്ത് കടൽക്കര ലക്ഷ്യമാക്കി നീങ്ങാം.അങ്ങനെയെത്ര സ്വപ്നങ്ങൾ.
ഒരിക്കൽ റോഡിലൂടെ നടന്നു പോവുന്ന അവളെ നോക്കി ഒരു പയ്യൻ വിളിച്ചു പറഞ്ഞു.
“എടാ അതാ ദീനാമ്മ പോവുന്നു”.
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നുമറിയാത്ത പോലെ പയ്യന്മാർ മൂളിപ്പാട്ടും പാടി താഴേക്ക് നോക്കി നിന്നു.മുന്നോട്ട് നീങ്ങിയപ്പോൾ വീണ്ടും ആ വിളി.“ദീനാമ്മ….”
അവൾക്കറിയാം ദീനാമ്മയെ.പണ്ടെങ്ങൊ മലയാളപ്പാ0പുസ്തകത്തിൽ വായിച്ച കഥയിലെ നായിക.വിരൂപയായിരുന്ന അവൾക്കുമുണ്ടായിരുന്നു ഒരുപാട് ആഗ്രഹങ്ങൾ.ഇന്നിപ്പോൾ അവളും മറ്റൊരു ദീനാമ്മയാണ്.ആളുകളുടെ കളിയാക്കലുകൾ കേൾക്കാൻ ഇനിയെങ്ങോട്ടുമില്ല.അവൾ മനസ്സിലുറപ്പിച്ചു.കിടന്നും വായിച്ചും ചെടികളെ പരിപാലിച്ചും അവൾ സമയത്തെ കൊന്ന് ദിവസത്തെ കവർന്നെടുത്തു.
തുടരും……………….

Sunday, September 11, 2011

Check out Kerala News - തിരുവോണനാളില്‍ ശബ്‌നയെത്തി;തെരുവുമക്കളുടെ വിശപ്പകന്നു - India, World News - Mathrubhumi Newspaper Edition

Check out Kerala News - തിരുവോണനാളില്‍ ശബ്‌നയെത്തി;തെരുവുമക്കളുടെ വിശപ്പകന്നു - India, World News - Mathrubhumi Newspaper Edition

ഒരിക്കലും മറക്കാനാവാത്ത എന്റെ തിരുവോണം

എന്റെ മനസ്സിൽ കുട്ടിക്കാലം മുതലുള്ള ഒരു വലിയ സ്വപ്നമാണ് ഈ തിരുവോണനാളിൽ നിറവേറിയത്.അതിന്റെ സന്തോഷം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാനാവുന്നില്ല.ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവ് നായകളോടും കാക്കകളോടും പൊരുതി ഉച്ച്ഛിഷ്ട്ടങ്ങൾ ആർത്തിയോടെ വാരി വലിച്ച് കഴിക്കുന്ന തെരുവ് സന്തതികളെ ഞാൻ എന്റെ യാത്രകളിൽ കണ്ടിട്ടുണ്ട്. വയറിൽ തട്ടി ഭിക്ഷ യാചിക്കുന്ന അനാഥ ബാലികാബാലകന്മാർ, ശരീരത്തിൽ മാറാവ്യാധികളുമായി തെണ്ടി നടക്കുന്നവർ,മാനസ്സികനില തെറ്റിയവർ ഇവരുടെയൊക്കെ ദയനീയവസ്ഥകൾ എന്റെ മനസ്സിലെ ഒരിക്കലും മായാത്ത മുറിവുകളാണ്. അവരുടെ സ്ഥാനത്ത് ഒരു നിമിഷം ഞാൻ എന്നെ തന്നെ ചിന്തിച്ചു പോവാറുണ്ട്.
അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനൊ അവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനൊ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകാനൊ അധികമാരും മുന്നോട്ട് വരാറില്ല.അത്തരത്തിലെല്ലാം തെരുവിന്റെ മക്കളെ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സ്വപ്നം നിറവേറിയതു പോലെ ആ സ്വപ്നവും എന്നെങ്കിലും നിറവേറുമെന്ന പ്രതീക്ഷയുണ്ട്.
മലപ്പുറം കുന്നുമ്മലിൽ നിന്നുമാണ് ഷബ്നാസ് ചാരിറ്റബ്ൾ & എജ്യുക്കേഷൻ ട്രസ്റ്റിന്റെ “ഒരു നേരത്തെ ഭക്ഷണം” എന്ന പരിപാടി ഞാൻ ആരംഭിച്ചത്.നഗരസഭാ ഉപാധ്യക്ഷ കെ.എം ഗിരിജയാണ് ചടങ്ങിന് തുടക്കം കുറിച്ചത്
മഞ്ചേരി,മൊറയൂർ,മോങ്ങം,വള്ളുവമ്പ്രം,കൊണ്ടോട്ടി ഇവിടെയെല്ലാം ഭക്ഷണപൊതിയുമായി ഞങ്ങൾ സഞ്ചരിച്ചു. ഞങ്ങൾ ഭക്ഷണവുമായി ചെല്ലുമ്പോൾ ചിലരുടെ മുഖത്ത് ഒരുതരം പേടിയായിരുന്നു.ഞങ്ങൾ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് ഭക്ഷണം അവരുടെ കൈകളിലേക്ക് നൽകിയപ്പോൾ ചിലർ കരയുന്നുണ്ടായിരുന്നു.
ഞങ്ങൾ ചെയ്തത് ചെറിയ കാര്യമാണെങ്കിലും ഇപ്പോൾ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത അത്രയും സന്തോഷവും സമാധാനവും തോന്നുന്നു.ദിവസവും വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് തന്റെ സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നവർക്ക് ഇത്തരക്കാരെ ഇതിലും നന്നായി സഹായിക്കാനും സന്തോഷിപ്പിക്കാനും സാധിക്കും.ശാരീരികമായി തളർന്ന എനിക്ക് ഇതിനൊക്കെ നേതൃത്വം നൽകാൻ സാധിക്കുമെങ്കിൽ എല്ലാം തികഞ്ഞവർക്കും സാധിക്കണം….
എന്റെ ബ്ലോഗ് സുഹൃത്തുകളുടെ പ്രോത്സാഹനവും പ്രാർത്ഥനയും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാവണം.
എന്റെ പ്രിയ സുഹൃത്തുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ…. (അല്പ്ം വൈകി പോയെങ്കിലും സ്വീകരിക്കണം കേട്ടൊ…..)