Tuesday, December 14, 2010

Thursday, October 14, 2010

ആ രാവ് പുലരാതിരുന്നുവെങ്കിൽ

സ്വപ്നമൊ സ്വർഗ്ഗമൊയിത്.കണ്ണുകൾക്ക് അവിശ്വസനീയമായ കാഴ്ച്ചകളാണ് മുമ്പിൽ.മരങ്ങളെ തൊട്ടുരുമി ഒഴുകുന്ന പാൽ‌പുഴ.അതിൽ നിന്നും പാൽ മോന്തി കുടിക്കുന്ന പൈക്കിടാങ്ങളും മാൻപേടകളും.പൂത്തുലഞ്ഞ് കായ്ക്ക്നികളുമായി നിൽക്കുന്ന വൃക്ഷലതാദികൾ.വൃക്ഷങ്ങളിൽ ഓടിച്ചാടി കളിക്കുന്ന അണ്ണാനും കുരങ്ങനും.താഴെ അവരിട്ടു കൊടുക്കുന്ന പഴങ്ങൾ പെറുക്കിയെടുക്കുന്ന മുയലുകൾ.കാക്കക്കൂട്ടിൽ ആരും കാണാതെ മുട്ടയിട്ടു പോകുന്ന കുയിലമ്മ.ഒന്നും അറിയാതെ പ്രതീക്ഷയുടെ നോവുമായി അടയിരിക്കുന്ന കാക്കമ്മ.കണ്ണിമ ചിമ്മാതെ എല്ലാം മനസ്സിൽ പകർത്തി ഞാൻ അവിടെ നിന്നും നടന്നു.

നടപ്പാതയുടെ ഇരുവശങ്ങളിലുമുളള ഇളംപുൽകൊടികൾ വെയിലേറ്റ് പാതിമയക്കത്തിലാണ്.ഭാവിയിൽ തളിരിട്ടേക്കാവുന്ന സ്വപ്നങ്ങളാവുമൊ അവ കാണുന്നത്.അടുത്തുളള കുറ്റിക്കാടുകളുടെ കാതിൽ കിന്നാരമോതുന്ന കിഴക്കൻക്കാറ്റ്.ദളങ്ങൾ ഇളക്കി മറുപടിയോതുന്ന കുറ്റിച്ചെടികൾ.

നടപ്പാതയുടെ അവസാനം ഒരു താമരപ്പൊയ്കയാണ്.താമരകൾക്കിടയിലൂടെ നീന്തിത്തുടിക്കുന്ന അരയന്നങ്ങൾ എന്നെ ചോദ്യഭാവത്തിലൊന്നു നോക്കി.താമരപ്പൊയികക്കരികിലൂടെ കളം കളം പാടി പോകുന്ന കൊച്ചരുവികൾ.അതിൽ തത്തിക്കളിക്കുന്ന സ്വർണ്ണമത്സ്യങ്ങൾ.

സന്ധ്യക്ക് മംഗല്യം ചാർത്തുവാൻ സുന്ദരനായി ഒരുങ്ങി നിൽക്കുന്ന സൂര്യൻ.ജനനിയുടെ മാറിൽ കുങ്കുമപ്പൂക്കളാൽ മുത്തം നൽകി വരനോടൊപ്പം യാത്രയാവുന്ന സായംസന്ധ്യ.ആരവങ്ങളെ കൊട്ടിയടച്ച് സായാഹ്നം വിട പറയുമ്പോൾ പതുങ്ങി വരുന്ന അന്ധകാരം.വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇരുട്ടിനെ വകഞ്ഞ് പതിനാലാം രാവിന്റെ ജ്വലിച്ചു നിൽക്കുന്ന ചന്ദ്രൻ.കൂടെ രസിച്ചു കളിക്കുന്ന താരകങ്ങൾ.ആ മനോഹര ദൃശ്യവും ആസ്വദിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും പതിയെ നടന്നു.

മഴത്തുളളികളായി പെയിതൊഴിയാൻ കൊതിക്കുന്ന മഴമേഘങ്ങൾ മാനത്തെ വെളളിത്തേരിനു മാറ്റുകൂട്ടി.പതിയെ വീശുന്ന മന്ദമാരുതന്റെ കൈയും പിടിച്ച് ചാറ്റൽമഴ ഒരു അതിഥിയെ പോലെ വന്നു.പിറകെ വരുന്ന പുതുമഴയെ വരവേൽക്കാൻ നൃത്തമാടുന്ന മയിലുകൾ.മരപ്പൊത്തിൽ നിന്നും തലനീട്ടി മാനത്തേക്ക് നോക്കുന്ന വേഴാമ്പലുകൾ.നിലാവ് പരക്കുന്ന മാനത്തെ സാക്ഷിയാക്കി മഴത്തുളളികൾ പാറക്കല്ലുകളിൽ തട്ടി ചാഞ്ചാടി.

ദൂരെ നിന്നും വീശുന്ന തണുത്ത കാറ്റിലെ സുഗന്ധവും തേടി ഞാൻ അവിടെ നിന്നും നീങ്ങി.മുന്നോട്ട് നീങ്ങും തോറും ആ സുഗന്ധ വായുവിൽ മനംപുരട്ടലിന്റെ ഗന്ധം കലരുന്നതായി എനിക്ക് തോന്നി.ക്ഷീണം ദേഹമാസകലം പൊതിഞ്ഞു.ദാഹിച്ചു തൊണ്ട വരളുന്നതു പോലെ.ക്ഷീണം മനസ്സിനെ ബാധിക്കാത്ത എന്റെ യാത്ര അവസാനിച്ചത് കണ്ണാടി പോലെ തിളങ്ങുന്ന പുഴക്കരികെയാണ്.

അതിൽ നിന്നും കൈക്കുമ്പിളിൽ വെളളം കോരിയെടുത്ത് മുഖം കഴുകുവാനും വറ്റിവരണ്ട തൊണ്ടക്ക് കുളിരേകുവാനും ഞാൻ കൊതിച്ചു.അതിനായി ഞാൻ ആ നദിയെ സ്പ്ർശിച്ചതും അടിത്തട്ടിൽ നിന്നും ഒറ്റക്കണ്ണുളള തീ തുപ്പുന്ന കുറേ ഭീകരസത്വങ്ങൾ ചാടി വീണതും ഒരുമിച്ചായിരുന്നു.

പേടിച്ച് ഞാൻ പിന്തിരിഞ്ഞോടുമ്പോഴും ആ ഭീകരസത്വങ്ങൾ ഞാൻ കാണാതെ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.ഓടി തളർന്ന എന്റെ കാലുകൾ നിന്നത് അറ്റം കാണാത്ത ആഴമേറിയ ഒരു ഗർത്തത്തിനു മുമ്പിലായിരുന്നു.പേടിയോടെ തിരിഞ്ഞു നോക്കുമ്പോൾ തെളിഞ്ഞു വരുന്ന ഭീകരസത്വങ്ങൾ,മുമ്പിൽ മഹാഗർത്തം.

പകച്ചു നിൽക്കുമ്പോൾ എന്റെ മനസ്സ് മന്ത്രിച്ചു “ആ മഹാഗർത്തത്തിന്റെ അങ്ങേയറ്റവും തേടി നീ യാത്രയാവുക.” ആഴത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ഞാനറിഞ്ഞു ആഴത്തിലെ അന്ധകാരത്തിൽ കഴിയുന്ന വായുവിന്റെ ഗന്ധം.ഇരുട്ടിലൂടെ പതിയെ പതിയെ ഞാൻ ഗർത്തത്തിന്റെ ഹൃദയവും തേടി യാത്രയാവുമ്പോൾ എന്റെ ഹൃദയസ്പ്ന്ദനങ്ങളായിരുന്നു കൂട്ട്.യാത്രയുടെ അവസാനം ഞാൻ ഗർത്തത്തിന്റെ ഹൃദയത്തിലെ ഏതോ പട്ടുമെത്തയിൽ മലർന്നു വീണു.

പതുകെ ഞാൻ മിഴികൾ തുറന്നു നോക്കി.നെറുകെയിൽ തലോടി എന്ന സാന്ത്വനിപ്പിക്കാൻ കിഴക്കൻ ചക്രവാളത്തിൽ നിന്നുമെത്തിയ സ്വർണ്ണക്കിരണങ്ങൾ.ഫാനിന്റെ കാറ്റിനോടൊപ്പം എന്നെ തലോടുന്ന ജാലകവിരികൾ.പതിവു പോലെ എന്നെ കാത്തു നിൽക്കാറുളള വീൽചെയറും.

(മഹിളാ ചന്ദ്രിക )

Tuesday, October 12, 2010

ജനാധിപത്യം

വേണമെനിക്ക്;

സ്ഥാനമാനങ്ങൾ,

വാനോളം പൊക്കി,

വാഴ്ത്തുകയും വേണം.

നേട്ടങ്ങൾക്കായി;

നൽകിടാം പാഴ്വാക്കുകളാം,

വാഗ്ദാനങ്ങൾ.

ജനങ്ങളുടെ കണ്ണിൽ,

പൊടിയും വിതറി,

കൊടിവെച്ച വണ്ടിയിൽ

നീങ്ങിടാം.

ജനങ്ങളാൽ തെരഞ്ഞെടുക്കുമീ

ജനങ്ങളെ പറ്റിക്കും;

ജനാധിപത്യമോർത്തിട്ടു-

ളളിലൂറി ചിരിച്ചിടാം.

Tuesday, August 31, 2010

കാലവും കോലവും

എനിക്കയാളെ വെറുപ്പായിരുന്നു.അയാളുടെ ഉണ്ടക്കണ്ണും പാറിപ്പറന്ന ജടപിടിച്ച മുടിയും ചേറ് പറ്റി പിടിച്ച താടിയും കറുത്തുരുണ്ട ശരീരവും കാറ്റിൽ പറന്നെത്തുന്ന വിയർപ്പു നാറ്റവും ട്രൌസർ കാണാൻ പാകത്തിൽ മുണ്ടു മടക്കി കുത്തലും തലക്കു മുകളിൽ വട്ടമിട്ടു പറക്കുന്ന സിഗരറ്റിന്റെ പുകച്ചുരുളും ആകെ കൂടി വല്ലാത്തൊരു പ്രകൃതം.അയാളുടെ വലത്തെ കൺവെളളയിൽ ഒരു മറുകുണ്ട്.അതുളളവർ ഭാഗ്യവാന്മാരാണെന്നും കണ്ണിൽ കണ്ടതൊക്കെ വേണ്ടി വരുമെന്നും പഴമക്കാർ പറയുന്നതു കേൾക്കാം

“അയാളുടെ അരയിൽ മലപ്പുറം കത്തിയുണ്ട്.അതിൽ ചോരപുരളാത്ത ദിവസങ്ങൾ വിരളമാണ്.”
കുട്ടികൾക്ക് ഇതു പറയാനേ നേരമുളളു.

അയാൾ എവിടെ നിന്നു വന്നുവെന്നോ എന്തിനു വന്നുവന്നോ ആർക്കുമറിയില്ല.ഒരു വിഭാഗം ആളുകൾ അയാളുടെ പേര് ആന്റണിയാണെന്നും മറുവിഭാഗം രാഘവനാണെന്നും പറയുന്നു.രണ്ടും വിളിച്ചാൽ അയാൾ തിരിഞ്ഞു നോക്കും.അയാൾ തന്നെ അയാളുടെ പേര് മറന്നതു പോലെ.ചിലപ്പോൾ അയാളുടെ കഴുത്തിൽ കുരിശുമാലയും അല്ലാത്തപ്പോൾ ചന്ദനക്കുറിയും കാണാം.എന്നാൽ ആരും അയാളെ പളളിയിലൊ അമ്പലത്തിലൊ കാണാറില്ല.

അയാൾ വന്ന മൂന്നാം ദിവസം അങ്ങേലെ രാജമ്മയുടെ പശുവിനെ കാണാനില്ല.ഒഴിഞ്ഞ തൊഴുത്തും നോക്കി രാജമ്മ രണ്ടു കൈയ്യും ചുരുട്ടി മാറത്തടിയോടടി.അവരുടെ അലമുറ അപ്പുറത്തെ ഗ്രാമക്കാർ പോലും കേട്ടുവത്രെ.രാജമ്മ നേരാത്ത വഴിപാടില്ല.എന്നിട്ടെന്താ കളളൻ കപ്പലിൽ സുഖമായി വിലസി.പാവം രാജമ്മ മകളെ പോലെ കൊണ്ടു നടന്ന പശുവാണ്.

ഒരിക്കൽ ഞാൻ കൂട്ടുക്കാരുമൊത്ത് സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയാണ്.മൂച്ചിക്കൽ വളവെത്തിയാൽ കൂട്ടുക്കരെല്ലാം പിരിയും.പിന്നെ ഞാൻ തനിച്ച്.മൂളിപ്പാട്ടും പാടികൈയ്യും വീശിയ ങ്ങനെ നടക്കുമ്പോൾ കാറ്റിലൂടെ വല്ലാത്തൊരു മണം ഒഴുകിയെത്തി.കുറച്ചു കൂടി നടന്നപ്പോൾ തലമുകളിലൂടെ മേഘപാളികളെ പോലെ പുകച്ചുരുളുകൾ നീങ്ങുന്നു.ആരോ കാലുകൾ മണ്ണിനടിയിൽ നിന്നും പിടിച്ചു വെച്ചതു പോലെ ഒറ്റ നിർത്തം.അടുത്തു വന്നു നിന്ന ആ ഭയങ്കര രൂപത്തെ കണ്ട് ഞാൻ ഞെട്ടി.ഉണ്ടക്കണ്ണിൽ നിന്നും ചോരത്തുളളികൾ ഉറ്റി വീഴുന്നതു പോലെ അയാളെന്നെ നോക്കി.ചെണ്ടമേളത്തേക്കാൾ ഉയർന്ന ശബ്ദത്തിലെന്റെ ഹൃദയമിടിച്ചു.

എരിഞ്ഞടങ്ങിയ സിഗരറ്റുത്തുണ്ട് വലിച്ചെറിഞ്ഞ് അയാളെന്നെ മൂന്നാലു വട്ടം വലം വെച്ചു.കണ്ണുകളടച്ച് ഈശ്വരനാമം ഉരുവിട്ട് ഞാൻ നിന്നു.ഇടയ്ക്ക് ഒളിക്കണ്ണിട്ട് മലപ്പുറം കത്തി പുറത്തേക്ക് വരുന്നുണ്ടോയെന്നു നോക്കി.രൂക്ഷമായ വിയർപ്പു ഗന്ധം മൂക്കിനു സമ്മാനിച്ച് കരിയില പടർപ്പിലൂടെ അയാൾ അമർത്തി നടന്നു.താടിയിലെ ചേറിളക്കി മാറ്റി നടന്നു പോവുന്ന അയാളെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ഞാൻ വീട്ടിലേക്ക് ഒരൊറ്റയോട്ടം.പിന്നീട് ആ ഭാഗത്ത് പുല്ലു പോലും മുളച്ചിട്ടില്ലെന്നു തന്നെ പറയാം.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അയാളെ വീണ്ടും കണ്ടു.സ്ത്രീകളുടെ കുളക്കടവിലേക്ക് ഒളിഞ്ഞു നോക്കുന്നു ദുഷ്ട്ടൻ.കുളി കഴിഞ്ഞ് കുളത്തിന്റെ ഒരു ഭാഗത്തിരുന്ന് മീനുകളെ എണ്ണുകയായിരുന്നു ഞങ്ങൾ.അപ്പോഴാണ് അപ്പുറത്തെ മുൾച്ചെടികൾക്കിടയിൽ നിന്നുമൊരു അനക്കം.ഇലകൾക്കിടയിലൂടെ ഉണ്ടക്കണ്ണുകൾ കണ്ടപ്പോൾ തന്നെ അയാളാണെന്നു മനസ്സിലായി. ചുണ്ടിലെപ്പോഴുമെരിഞ്ഞു കൊണ്ടിരിക്കുന്ന സിഗരറ്റു പോലും കത്തിക്കാതെ അതിവിദഗ്ദ്ധമായി അയാൾ കുളീസീൻ ആസ്വദിക്കുകയാണ്.

“ദൈവമേ,അയാൾ പാമ്പു കൊത്തി ചാവേണമേ.മുളള് കണ്ണിൽ തറക്കേണമെ.” ഞാൻ പ്രാർത്ഥിച്ചു.

ഞാൻ വളരുന്നതു പോലെ എന്നോടൊപ്പം അയാളോടുളള വെറുപ്പും പേടിയും വളർന്നു വന്നു.പിടിച്ചു പറിയും മോഷണവും ആഭാസത്തരങ്ങളുമായി അയാൾ സ്വാതന്ത്യത്തോടെ നടന്നു.

കാലം മാറി അതോടൊപ്പം കോലവും.മൂച്ചിക്കൽ വളവിൽ വാഹനങ്ങൾ ഒഴിഞ്ഞുളള നേരമില്ല.എവിടെയും ആൾത്തിരക്കും ഒച്ചയും ബഹളങ്ങളും.പണ്ടൊക്കെ കിലോമീറ്ററുകളോളം നടന്ന് അവശ്യസാധനങ്ങൾ വാങ്ങുമ്പോൾ അവയെല്ലാം ഇപ്പോൾ കൈയെത്തും ദൂരത്ത്.വികസനം സർവ്വത്ര വികസനം.ഇപ്പോൾ രാജമ്മയില്ല.അവരുടെ തൊഴുത്തുമില്ല.കുറേകാലമായി അയാളെയും കാണുന്നില്ല.

കടുത്ത പനി മൂലം എന്നെ മെഡിക്കൽ കോളേജിൽ അഡ്മിറ്റു ചെയ്ത നാലാം ദിവസം അടിപിടി കേസ്സിൽ കുത്തു കൊണ്ട ഒരാളെ അഡ്മിറ്റു ചെയ്തു.രണ്ടാം ദിവസമാണ് അയാൾക്ക് ബോധം തെളിഞ്ഞത്.പോലീസുക്കാരും ഡോക്ട്ടറുമാരും തമ്മിലുളള പിറുപിറുക്കലും രോഗിയുടെ മൊഴി രേഖപ്പെടുത്തലും ആകെ കൂടി ബഹളം.

“അറിഞ്ഞൊയിവിടെ കുത്തു കൊണ്ട് കിടക്കുന്നത് ആരാണെന്ന്.”?
അടുത്ത ബെഡിലെ രോഗിയുടെ പരിചാരിക അതിനടുത്തുളള ബെഡിൽ ചുമച്ച് ക്ഷീണിച്ചു കിടക്കുന്ന സ്ത്രീയോട് ചോദിച്ചു.

“ഇ…ല്ല…ആ…..രാ…..”? സ്ത്രീ വീണ്ടും ചുമക്കാൻ തുടങ്ങി.

തെക്കേലെ ശാരദേന്റെ കെട്ടിയോനെ പാതിരാക്ക് കുത്തിയ പണ്ടാറക്കാലനാ അത്.”
പരിചാരിക പല്ലുകൾ കൂട്ടിയുരുമി.

“ദൈവമേ………” ചുമക്കുന്നതിനിടയിൽ സ്ത്രീ വിളിച്ചു പോയി.

“രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ബോധം വന്നത്.” കുറച്ചു നേരത്തെ മൌനത്തിനു ശേഷം പരിചാരിക പറഞ്ഞു.

“ചത്തു കൂടായിരുന്നൊ.അയാൾ അവിടെയുണ്ടായിരുന്നപ്പോ വല്ലാത്തൊരു സമാധാനക്കേടാ‍യിരുന്നു.” സ്ത്രീ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

“എങ്ങനെ സമാധാനമുണ്ടാവും. പിടിച്ചു പറിയും കത്തിക്കുത്തും ഒളിഞ്ഞു നോട്ടവും.ഈശ്വരാ ഓർക്കാനു കൂടി വയ്യ.”
പരിചാരികയുടെ മുഖത്ത് പേടി അലത്തല്ലി.

അടിപ്പിടി വീരന്റെ അടുത്ത് പോലീസുക്കാർ ഇല്ലാത്ത നേരത്ത് ആ‍രും കാണാതെ ഞാൻ അങ്ങോട്ട് ഒളിഞ്ഞു നോക്കി.ആ സ്ത്രീകളുടെ സംസാരം കേട്ടപ്പോൾ അയാളാണൊയെന്നൊരു സംശയം.

ആ മനുഷ്യൻ ശാന്തമായി ഉറങ്ങുകയാണ്.വലത്തെ കൈയിലേക്ക് ഗ്ലൂക്കോസിന്റെ തുളളികൾ കയറി പോകുന്നു.വയറിൽ കെട്ടിയ വെളളത്തുണിയിയിൽ ചോരത്തുളളികൾ പറ്റി പിടിച്ചിരിക്കുന്നു.

അയാൾ തന്നെയാണൊ ഇത്.ആകെ കൺഫ്യൂഷനായി.പാറിപ്പറന്ന ജട പിടിച്ച മുടിയല്ല.ചെറുതായി വെട്ടിയിട്ടുണ്ട്.ചേറു പിടിച്ച താടിയല്ല. കുറ്റിരോമങ്ങളെയുളളു.ഒന്നു കണ്ണു തുറന്നാൽ കൺവെളളയിലെ മറുക് കണ്ടാൽ തിരിച്ചറിയാൻ സാധിക്കും.കണ്ണു തുറക്കരുതെയെന്നായിരുന്നു എന്റെ പ്രാർത്ഥന.

അന്നത്തെ ഇഞ്ചക്ഷനും കഴിഞ്ഞ് മനസ്സിൽ കുറേ സംശയങ്ങളും ബാക്കിയാക്കി അയാളോടുളള വെറുപ്പിന്റെ ആഴവും കൂട്ടി ഞാൻ വീട്ടിലേക്ക് തിരിച്ചു.

വർഷങ്ങൾ പിന്നേയും കടന്നു പോയി.

ഓഫിസിലെത്താനുളള സമയം വൈകി.ഇന്നലെയും മാനേജറുടെ തെറി കേട്ടതാണ്.ബസ്സ് കിട്ടിയില്ലയെന്ന പഴഞ്ചെൻ വാക്കിന് ഇപ്പോൾ പ്രസക്തിയില്ല.സ്വന്തമായി ഒരു വണ്ടി വാങ്ങാമല്ലൊയെന്നാവും മറുവാക്ക്.അദ്ദേഹത്തിനു അങ്ങനെയൊക്കെ പറയാം.കൈ വശം ഒന്നുമില്ലാത്തവർക്കല്ലെ ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനുളള പ്രയാസമറിയു.എത്ര ശ്രമിച്ചാലും വീട്ടിൽ നിന്നും നേരത്തെയിറങ്ങാൻ പറ്റില്ല.വീട് വൃത്തിയാക്കലും ഭക്ഷണം വെക്കലും കുട്ടികളെ സ്കൂളിൽ അയക്കലും എല്ലാത്തിനും ഈ രണ്ടു കൈ മത്രം.പോരത്തതിനു ഓഫീസിലെത്തിയാൽ മാനേജറുടെ വക പരിഹാസവും.

കന്നുകാലികളെ കുത്തി നിറച്ചു കൊണ്ട് പോവുന്നതു പോലെയാണ് ബസ്സിൽ കയറുന്നവരുടെ യാത്ര.ശ്വാസം മുട്ടി മരിക്കാത്തതു ഭാഗ്യം.ബസ്സിലൊക്കെ കയറി വീട്ടിൽ തിരിച്ചെത്തിയാൽ മുജന്മ സുകൃതമെന്നു പറയാം.

എന്നും പോവുന്ന ബസ്സ് വൈകിയതു കാരണം കിട്ടിയില്ല.കുറച്ചു കൂടി കാത്തു നിൽക്കാം.ബസ്സ് സ്റ്റോപ്പിലുളള നിർത്തം അസഹ്യം തന്നെ.

പല ഡിസൈനിലുളള മയമില്ലാതെ മുരണ്ടും കിതച്ചും ഓടി പോവുന്ന വാഹനങ്ങൾ.എല്ലായിടത്തും വേഗത തന്നെ.കാലം കുതിച്ചു പായുന്നു.അതിനേക്കാൾ വേഗതയിൽ മനുഷ്യരും.

ഇനിയിവിടെ നിന്നാൽ ശരിയാവില്ല.ഒരു ബസ്സും നിർത്തുന്നില്ല.നിർത്തുന്നതാണെങ്കിൽ തിരക്കുളളത്.ഒരു ഈച്ചക്കു പോലും കയറാൻ സ്ഥലമില്ല.എന്നിട്ടും ആർത്തി.

കുറച്ചു മുന്നോട്ട് നടന്നപ്പോൾ ഒരാൾക്കൂട്ടം.ആളുകൾക്കിടയിലൂടെ ഞാൻ ഏന്തി വലിഞ്ഞു നോക്കി.രക്തപ്രളയത്തിൽ മുങ്ങി കിടക്കുന്ന ഒരു വൃദ്ധൻ.ഏതോ വണ്ടി തട്ടിത്തെറിപ്പിച്ചതാണ്.ഇപ്പോഴും ജീവന്റെ തുടിപ്പുകൾ അവശേഷിക്കുന്നുണ്ട്.അരികെ സഞ്ചിയിൽ നിന്നും തെറിച്ച് ചിന്നിച്ചിതറി കിടക്കുന്ന പച്ചക്കറികൾ.ഒരു കളി കാണുന്ന ലാഘവത്തോടെ ജനം വൃദ്ധനെ നോക്കി നിൽക്കുന്നു.ആരുടെ കണ്ണിലും ഭാവമാറ്റമില്ല.

“ഇങ്ങനെ നോക്കി നിൽക്കാതെ ഇവരെ ആശുപത്രിയിൽ എത്തിച്ചൂടെ.”? അടുത്തു നിന്ന പയ്യനോട് ഞാൻ ചോദിച്ചു.

“എനിക്കു വയ്യ കേസ്സും കൂട്ടുമായി നടക്കാൻ.”അവൻ പുച്ഛത്തോടെ മുഖം തിരിച്ചു.

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.ഒരാളെ രക്ഷിക്കാൻ നിന്നാൽ അതിൽ നിന്നും തടിയൂരി പോരാൻ അത്ര പെട്ടെന്നൊന്നും കഴിയില്ലല്ല്ലൊ.ആ കാഴ്ച്ച കണ്ടു നിൽക്കാൻ വയ്യ.എനിക്കു കരച്ചിൽ വന്നു.

അതു വഴി വന്ന ഓട്ടോയിൽ നിന്നും ഒരാൾ ഇറങ്ങി അങ്ങോട്ട് വന്നു.രക്തത്തിൽ കുളിച്ചു നിൽക്കുന്ന വൃദ്ധനേയും ജനക്കൂട്ടത്തേയും അയാൾ മാറി മാറി നോക്കി.വൃദ്ധനെ കോരിയെടുത്ത് ഓട്ടോയിൽ കിടത്തി തല മടിയിൽ വെച്ച് ഒരിക്കൽ കൂടി അയാൾ ജനക്കൂട്ടത്തെ രൂക്ഷമായി നോക്കി.അപ്പോൾ അയാളുടെ വലത്തെ കൺവെളളയിലെ മറുക് ഞാൻ വ്യക്തമായി കണ്ടു.

Wednesday, August 11, 2010

മഴയെൻ തോഴൻ

പെയ് തൊഴിയാൻ വെമ്പുന്ന
സ്വപ്നങ്ങളെ പ്രണയഗാനം
പാടി തൊട്ടുണർത്താൻ,
നീ വരുന്നതും കാത്ത്
മിഴി നട്ടിരിക്കവെ;
പുതുമഴയായി വന്നു നീ,
ചാറ്റൽമഴയായി പുഞ്ചിരിച്ചെന്റെ
കാതിൽ മന്ത്രിച്ചു.
“പിരിയാനാവില്ലയെൻ സഖി
എനിക്കു നിന്നെ”
മഴത്തുളളികളായിയെൻ,
നെറുകെയിൽ നീ ചുംബിക്കവെ;
നിന്നിലലിഞ്ഞു ഞാൻ പുളകിതയായി.
ആർദ്രമാം നിൻ സ്വരം കേട്ട്
വ്യസനങ്ങളെല്ലാം പോയി മറഞ്ഞു.
ഇടയ് ക്കെപ്പോഴോ,
ഞാൻ പിണക്കം നടിച്ചപ്പോൾ,
പെരുമഴയായി പെയ് തെന്നെ നീ
ഞെട്ടിച്ചു.
ഉറ്റിവീണ കണ്ണുനീരിൽ തലോടി;
രാത്രിമഴയായി നെഞ്ചോടു
ചേർത്തെന്നെ താരാട്ടു പാടിയുറക്കവെ;
പിരിയാനായിരുന്നുവെങ്കിൽ,
എന്തിനു നീ വന്നതെന്നോർത്ത്
മനം തേങ്ങി.

Sunday, August 1, 2010

ഞാൻ

നിശ്ശബ്ദമായയീ വഴിയോരങ്ങളിലൂടെ;
നീങ്ങിടുമ്പോൾ ഏകന്തത നിഴലായിയെ-
ന്നെ പിന്തുടരുന്നു.

ജീവിതത്തിലെയോരോ ചുവടുകൾ തെറ്റുമ്പോഴും
ആത്മവിശ്വാസമാണെനിക്ക് കൂട്ട്.

പുതുമഴത്തുളളികൾ വർഷിക്കുമ്പോൾ
അക്ഷരങ്ങളുടെ ജനനമെൻ മനസ്സിൽ

കുളിർത്തെന്നലെന്നെ തഴുകുമ്പോൾ
പ്രകൃതിതൻ രൂപമെൻ വിരലിൽ

സങ്കടമന്നെ വലയം ചെയ്യുമ്പോൾ
സാന്ത്വനമേകുന്നു സംഗീതം.

ജീവിതമെന്ന നദിയിൽ ഒഴുക്കിനൊത്ത്
പ്രയാണം തുടരുന്നു ഞാനും.

Tuesday, July 13, 2010

എൻ തറവാട്

മരിച്ചു കഴിഞ്ഞുവെൻ തറവാട്,
അസ്തിക്കുടങ്ങൾ മാത്രമെൻ
കണ്മുന്നിൽ.
ഓർമ്മകൾ ചിതൽ പുറ്റായി തീർന്നയെൻ
തറവാടിൻ അങ്കണത്തിൽ ഞാനിരുന്നു
മിഴികൾ ചിമ്മതെ.
കാലം പകർന്ന വികൃതികളിൽ;
ഓർമ്മകൾ ഒരു നദിയായി
ഒഴുകി മനസ്സിൽ.
അകന്നകന്നു പോവുന്ന ബന്ധങ്ങൾ;
ഒരുപിടി ചാരമായി നെഞ്ചിൽ.
ബാല്യത്തിൽ കുസൃതിക്കാട്ടിയെൻ;
തറവാടിൻ അങ്കണത്തിൽ ഓടിനടന്ന കാലം,
മനസ്സിലൊരു കുളിരയി.
ഓമനിച്ച ഹൃദയങ്ങൾക്ക് സ്നേഹം
ഇന്നൊരു വേദനയായി.
അകലരുതെൻ ബന്ധങ്ങളെന്നു ഞാൻ;
മനമുരുകി കേഴുന്ബോൾ,
സഹതാപത്തിൻ അശ്രുബിന്ദു ചൊരിഞ്ഞ്
അകലുന്നുവോ ജന്മങ്ങൾ.

Monday, July 12, 2010

എനിക്കിഷ്ട്ടമായിരുന്നു


ചാറ്റൽമഴ പെയ്യിച്ചു നിൽക്കുന്ന മാവിൻച്ചുവ-
ട്ടിലിരിക്കാൻ എനിക്കിഷ്ട്ടമായിരുന്നു.
കാറ്റ് മാവിലകളെ ഇക്കിളി കൂട്ടുന്ബോൻ ചിരി
മുത്തുകളായി അടർന്നു വീഴുന്ന മഴത്തുളളികളെ
എനിക്കിഷ്ട്ടമായിരുന്നു.

കുട്ടിക്കാലത്തിൻ ഓർമ്മയുമായെത്തുന്ന മാന്ബൂ-
വിൻ മണം എനിക്കിഷ്ട്ടമായിരുന്നു.
ദൂരെ നിന്നു കേൽക്കുന്ന കുയിൽ‌പ്പാട്ടിനെതിർപ്പാട്ടു
പാടുവാനും എനിക്കിഷ്ട്ടമായിരുന്നു.

അസ്ത്തമയത്തിൻ പാട്ടുമൂളിയെത്തുന്ന സന്ധ്യയുടെ
കുങ്കുമപ്പൂക്കളെ കൈക്കുന്ബിലൊതുക്കുവാനും
എനിക്കിഷ്ട്ടമായിരുന്നു.
തലോടിപോവുന്ന പടിഞ്ഞാറൺക്കാറ്റിനോടൊത്തോ-
ടുവാനും എനികിഷ്ട്ടമായിരുന്നു.

മഴയിൽ കൂടുകൂട്ടുന്ന താരകങ്ങളോട് കിന്നാരം
ചൊല്ലുവാനും എനിക്കിഷ്ട്ടമായിരുനു.
നിലാവിൽ കുളിച്ചു നിൽക്കുന്ന മേഘങ്ങളോട്
എൻ വ്യസനങ്ങൾ പങ്കുവെക്കുവാനും എനി-
ക്കിഷ്ട്ടമയിരുന്നു.

മേഘങ്ങളുടെ അശ്രുബിന്ദുക്കൾ വെളളിമുത്തുക-
ളാക്കി അമ്മാനമാടുവാനും എനിക്കിഷ്ട്ടമായിരുന്നു.
മഞ്ഞിൽ വിരിഞ്ഞപ്പൂവിൻ മാറിൽ നിന്നും മഞ്ഞുതു-
ളളിയെടുത്ത് കൊട്ടരം തീരക്കുവാനും എനിക്കിഷ്ട്ട
മായിരുന്നു.

പുതുമഴ പെയിത മണ്ണിൻ ഗന്ധമറിയാൻ വേഴാന്ബ-
ലായി കാത്തിരിക്കാനും എനിക്കിഷ്ട്ടമായിരുന്നു.
വെറുതെയാണെന്റ്റെ ഇഷ്ട്ടങ്ങളൊക്കെയെന്നോര്ത്ത്
ഒറ്റക്കിരുന്ന് കരയാനും എനിക്കിഷ്ട്ടമായിരുന്നു.

Monday, June 21, 2010

കുളം


കുളം മണ്ണിട്ട് റോഡാക്കി

കാലം അതിനെ വീണ്ടും കുളമാക്കി.

പരൽമീനില്ലാത്ത

നീന്താൻ പറ്റാത്ത

കല്ലും ചെളിയും നിറഞ്ഞ കുളം

യാത്രക്കാരെ കുലുക്കിയുണർത്തുന്ന കുളം..

ഗർഭിണികൾക്ക് ചെലവു ചുരുക്കുന്ന കുളം.

മനുഷ്യർ പ്രകൃതിക്കായ്

അനുഗ്രഹിച്ച് നൽകിയ കുളം..