Thursday, February 2, 2012

ആത്മാവിന്റെ സഞ്ചാരം


ഒരാഴ്ച്ച വിശ്രമമില്ലാതെ ഫയൽ കൂമ്പാരത്തിന്റെ മുന്നിലിരുന്ന് രവിക്ക് മടുത്തു.കണ്ണുകൾക്ക് ഉറക്കച്ചുമട് താങ്ങാൻ പറ്റാതായി.വീണു കിട്ടിയ ഒഴിവു ദിനം ഉറങ്ങി തീർക്കാമെന്ന് കരുതി രവി കട്ടിലിലേക്ക് മലർന്നു.കിടക്കേണ്ട താമസം നിദ്ര അവന്റെ കണ്ണുകളെ തഴുകി.

ആ അവസരത്തിനു വേണ്ടി കാത്തിരുന്ന അവന്റെ ആത്മാവ് നിശ്ചലമായ ശരീരം വിട്ട് അന്ധകാരത്തിലേക്കുയർന്നു.തന്റെ സഞ്ചാരം അവന്റെ മിഴികൾക്ക് നിറം പകരുമെന്ന് ആത്മാവിനറിയാം.

നിലാവ് പരക്കുന്ന രാത്രികളിൽ, ശവക്കല്ലറകളിൽ ഒരിക്കലും ഉണരാത്ത മയക്കത്തിൽ ആണ്ടുകിടക്കുന്നവരുടെയും ശരീരത്തെ വിട്ട് കറങ്ങുകയും ഇരുട്ടിന്റെ കരിമ്പടം വലിച്ചെറിഞ്ഞ് ഒന്നും അറിയാത്ത പോലെ തിരിച്ചു കയറുകയും ചെയ്യുന്ന ആത്മാക്കൾ തമ്മിലൊന്നിക്കുന്നു.

ശാന്തിമന്ത്രങ്ങൾ ജപിച്ചു വരുന്ന തെക്കൻകാറ്റ് കല്ലറകളിൽ കരിയിലകളെ പുഷ്പ്ങ്ങളായി അർച്ചന നടത്തുമ്പോൾ തുറിച്ചകണ്ണുകളോടെ ആത്മാക്കൾ പൊട്ടിച്ചിരിക്കുന്നു.ഗതികിട്ടാതെ അലയുന്ന ആത്മാക്കൾ ഭൂമിയിലെ പാതയോരങ്ങളിലൂടെ നടന്നു പോവുന്ന മനുഷ്യരെ പേടിപ്പിക്കുന്നു.അത്തരം ആത്മാക്കളെ രവിയുടെ ആത്മാവിന് ഭയമാണ്.

നാട്ടിൻപ്പുറങ്ങളിൽ പല കാഴ്ച്ചകളും കണ്ട് ആത്മാവ് ചുറ്റിക്കറങ്ങി.കാമുകി ഭർത്താവിനും കുഞ്ഞിനുമൊപ്പം ചേർന്നുറങ്ങുന്നത് കണ്ട് അതിന്റെ ഹൃദയമൊന്ന് തേങ്ങി.ശാന്തമായി ഉറങ്ങുകയായിരുന്ന രവിയുടെ ചുണ്ടുകളപ്പോൾ വിതുമ്പി.പിന്നെ അവിടെ നിൽക്കാൻ അതിന് തോന്നിയില്ല.രവിയുടെ കണ്ണുകൾക്ക് നേരെ കറുത്ത പുതപ്പിട്ട് ആത്മാവ് വേഗത്തിൽ പറന്നു പോയി.

രണ്ടു മണിക്ക് മൂക്കറ്റം കുടിച്ച് കയറി വന്ന ഭർത്താവിനോട് കത്രീന തട്ടിക്കയറുന്നു.മൂക്കു പിഴിഞ്ഞ് മാറത്തടിച്ച് കരയുന്നുമുണ്ട്.ഓഫീസിൽ എന്തൊരു പത്രാസുകാരിയാണ് കത്രീന.
“എന്റെ ഭർത്താവിനെ പോലൊരു മാന്യൻ ലോകത്തുണ്ടാവില്ല. ഡ്രിങ്സ് തീരെയടിക്കില്ല.അതിന്റെ സ്മെല് എന്തെന്ന് അറിയുക പോലുമില്ല.അങ്ങനെയുള്ള ഒരാളെ എന്റെ ഭർത്താവായി കിട്ടിയത് എന്റെ ഭാഗ്യമാണ്.തങ്ക് ഗോഡ്.”
കത്രീനയുടെ ഈ സംസാരം കേൾക്കുമ്പോൾ സ്ഥിരം തല്ലു കിട്ടുന്ന പത്നിമാർ അസൂയ കൊണ്ട് മുഖം ചുളിക്കും.ആ കത്രീനയാണ് കടപ്പുറം പെണ്ണുങ്ങളെ പോലെ തൊള്ളയിട്ട് കീറുന്നത്.ആത്മാവിന് ചിരി വന്നു.

സ്റ്റാഫുകളിൽ ഒരു പാവം കുട്ടിയാണ് പ്രിയ.കാണാനും സുന്ദരി. പലരും അവളെ കണ്ണു വെച്ച് നടക്കുന്നുണ്ട്.അവൾക്കിഷ്ട്ടം രവിയോടാണ്.അവനത് കണ്ടില്ലെന്ന് നടിക്കുന്നു.

പുൽപ്പായയിൽ കിടന്ന് അവൾ തേങ്ങുന്നു.ആത്മാവിന് സങ്കടം തോന്നി.മൂന്ന് ദിവസമായി അവൾ ഓഫീസിൽ വന്നിട്ട്.ബോംബെയിലുള്ള അവളുടെ ബന്ധു അവൾക്ക് അവിടെ നല്ലൊരു ജോലി തരപ്പെടുത്തിയിട്ടുണ്ടത്രെ.“ഓരോരുത്തരുടെ ഒരു യോഗേ.” കത്രീന പറയുന്നത് കേട്ടു.

എന്തു യോഗമായിരിക്കും അവളെ കാത്തിരിക്കുന്നത്? വിഷമത്തോടെ ഓർത്ത് ആത്മാവ് അവിടെ നിന്നും നീങ്ങി.

ബോസ് കൂർക്കം വലിച്ചുറങ്ങുകയാണ്.അയാളുടെ ആത്മാവെങ്ങാനും അടുത്തുണ്ടൊ?ആത്മാവ് തിരിഞ്ഞ് നോക്കി.ഇതു വരെ പരസ്പ്പരം കണ്ടു മുട്ടിയിട്ടില്ല.ഇനി കാണുകയും വേണ്ട.എത്ര നന്നായി ജോലി ചെയ്താലും അയാൾക്ക് തൃപ്തിയാവില്ല.എന്തിനും ഏതിനും ഒരു കുറ്റവും.അത് താങ്ങി കൊടുക്കാൻ പ്രകാശനും.അതാണ് രവിക്ക് ഒരാഴ്ച്ച പ്രയാസപെടേണ്ടി വന്നത്.ബോസിന്റെ ഉന്തിയ പല്ലിനൊരു ഇടി വെച്ചു കൊടുക്കാൻ തോന്നി ആത്മാവിന്.

പ്രകാശൻ രവിയുടെ അമ്മാവന്റെ മകനാണ്.രവിയുടെ അതേ പദവിയാണ് അവനും ഓഫീസിൽ വഹിക്കുന്നത്.കുടുംബ വഴക്കിന്റെ പക തീർക്കാനൊരിടമായും പ്രകാശൻ അതിനെ കാണാറുണ്ട്.തരം കിട്ടുമ്പോഴൊക്കെ രവിയെ ഉപദ്രവിക്കുക പ്രകാശന്റെ പ്രധാന പണിയാണ്. ഇപ്പോൾ ബോസിന്റെ കണ്ണിലുണ്ണിയാണ് അവൻ.കുറച്ചു കഴിയുമ്പോൾ കണ്ണിലെ കരടാവാതിരുന്നാൽ മതി.

നിനച്ചിരിക്കാതെ വീണു കിട്ടിയ അവധി ദിനത്തിന്റെ രാവിൽ ഇരുട്ടിന്റെ രഹസ്യം തേടി ആത്മാവ് നടന്നു.അജ്ഞാതമായ താഴവരകളിലൂടെ കുന്നിൻ മുകളിലൂടെ മേഘപാളികൾക്കിടയിലൂടെ ചന്ദ്രനേയും നക്ഷത്രങ്ങളെയും തൊട്ട് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കാത്ത ഗ്രഹങ്ങളും ഉൽക്കകളുമെണ്ണി പറന്നു നടന്നു.

സമയം രാവിലെ പത്തു മണി.രവിയുടെ വീട്ടിലാകെ ബഹളം. തുറക്കാത്ത വാതിലിൽ കൈബലം പരീക്ഷിക്കാനൊരവസരം.എന്നെ തോൽപ്പിക്കാനാർക്കുമാവില്ലയെന്ന ഭാവത്തിലാണ് വാതിലിന്റെ നിൽപ്പ്.പിന്നെ കാലുകളുടെ ഊഴമായിരുന്നു.ആ ബല പരീക്ഷണത്തിൽ വാതിലിന്റെ അഹങ്കാരം വിജയിച്ചില്ല.

രവിയുടെ തണുത്ത ശരീരത്തിനു മുമ്പിൽ അലമുറകളായും തേങ്ങലായും വ്യത്യസ്ഥ ശബ്ദങ്ങൾ.നിമിഷങ്ങൾക്കുള്ളിൽ രവിയുടെ ശരീരം ചിതയിലെരിഞ്ഞമർന്നു.അപ്പോഴും ഇരുട്ടിന്റെ രഹസ്യം തേടിയുള്ള ആത്മാവിന്റെ സഞ്ചാരം തുടർന്നുകൊണ്ടിരുന്നു.

15 comments:

  1. ഒരിക്കൽ ഒരു ദിവസം ഒരാത്മാവും. (?) അന്ന് അങ്ങനെ മറ്റുള്ളവരിലേക്ക് ചുഴിഞ്ഞ് നോക്കും. “ജീവിനുള്ള ആത്മാക്കളെ പോലെ ”. അപ്പോ ഈ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് മനുഷ്യൻ മാത്രമല്ല. അല്ലേ? ആശംസകൾ............

    ReplyDelete
  2. ശബ്‌ന.. പുതുമയുള്ള ഒരു പ്രമേയം... വളരെ രസകരമായി.... ഉറക്കമെന്നത് ആത്മാവ് ശരീരം വിട്ടുപോവുന്നതുപോലുളള ഒരു അനുഭവമാണ്... ഒരുതരം മരണം തന്നെ.. യോഗശക്തിയുള്ളവര്‍ക്ക് ഉറങ്ങാതെ തന്നെ ശരീരം വിട്ടുപോവാനും തിരിച്ചുകയറാനും സാധിക്കും..

    ആശംസകള്‍...

    ReplyDelete
  3. ഈ വിഷയം മടുപ്പിക്കാതെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.പിന്നെ ഒരു ചോദ്യം, സത്യത്തില്‍ ഈ ആത്മാവ് എന്ന ഒന്നുണ്ടോ?
    വെറുതെ ചോദിച്ചതാണ്.
    ഇനിയും പുതുമയുള്ള വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  4. പാവം ആത്മാവ് ! ചുറ്റിക്കറങ്ങലൊക്കെ കഴിഞ്ഞ് വരുമ്പോൾ തിരിച്ചു കയറാനൊരു ശരീരമില്ലാതെ വിഷമിക്കില്ലേ?
    കഥ നന്നായിട്ടുണ്ട് കേട്ടോ.

    ReplyDelete
  5. പുതുമയുള്ള കഥ, ആതാമാവിന്റെ സഞ്ചാരം, സമൂഹത്തിലെ കൊള്ളരുതായ്മയെ ഓരോന്നായി കണ്ടു കഴിഞ്ഞു രവിയുടെ ശരീരത്തില്‍ ആതമാവ്‌ തിരിച്ചു കയറും എന്നാ കരുതിയത്‌.

    ആശംസകളോടെ..

    ReplyDelete
  6. അവസാനം രവി ശരിക്കും വടിയായി അല്ലെ?. കുറെ കൂടി സഞ്ചരിച്ചിട്ടു മടങ്ങിയാല്‍ പോരായിരുന്നോ? ഈ വഴിക്കും ഒന്നു വരണേ.

    ReplyDelete
  7. ആഹ, നല്ല കഥ
    വ്യത്യസ്തവും.

    ആശംസകള്‍..

    ReplyDelete
  8. നന്നായിട്ടുണ്ട്...വ്യതസ്തമായ പ്രമേയം നന്നായി അവതരിപ്പിച്ചു...

    ReplyDelete
  9. ആത്മാവിനെ വിത്യസ്തമായി അവതരപ്പിച്ചു എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. ഇനിയൊരു ആത്മാവിന്റെ യാത്രാവിവരണം ആവാം..അല്ലേ

    ReplyDelete
  11. ഉറക്കംതന്നെ ഒരു മരണമല്ലേ.ഉറക്കത്തിലെ സഞ്ചാരത്തിലാണ് നമുക്ക് പറക്കാൻ കഴിയുന്നത്.നല്ല കഥ

    ReplyDelete
  12. അൽപ്പം പേടി നല്ലതാ...
    കഥ നന്നായി ബോധിച്ചു.

    ReplyDelete
  13. രാത്രിയുടെ അനന്തദൂരങ്ങളിലൂടെ അലയുകയാണ് ശബ്നയുടെ മനസ്സും.കഥ നന്നായി.......

    ReplyDelete
  14. inganeyoru 'rahasyanveshana' yaathrakidayil oru pakshe nammalum..... Alle? Nannayitnd ... Abhinandanangal....

    ReplyDelete
  15. അഭിപ്രയങ്ങൾ അറിയിച്ച എന്റെ പ്രിയ ബ്ലോഗ് സുഹൃത്തുക്കൾക്ക് ഒരുപാട് നന്ദി.

    ReplyDelete