Monday, February 27, 2012

പുനർജ്ജനി

ഗവ: വി.എച്ച്.എസ്.എസ് ഓമാനൂർ സ്കൂളിൽ നിന്നും പുറത്തിറക്കിയ “പുനർജ്ജനി” മാഗസിനിലുള്ള ഏറ്റവും മികച്ചതും കാലികപ്രസക്തിയുള്ളതുമായ മൂന്ന് സൃഷ്ട്ടികൾ ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുകയാണ്.1974 ൽ തുടങ്ങിയ ഈ സ്കൂളിൽ നിന്നും ആദ്യമായാണ് ഇങ്ങനെയൊരു മാഗസിൻ പുറത്തിറങ്ങുന്നത്. പുനർജ്ജനിയുടെ പ്രകാശനചടങ്ങിൽ പങ്കെടുത്ത് അവിടെത്തെ അദ്ധ്യാപകരുടെയും കുട്ടികളുടെയും സന്തോഷത്തിൽ ഞാനും പങ്കുചേർന്നിരുന്നു. അതിലെ രചനകളെല്ലാം മികവുറ്റതാണെങ്കിലും കഥ, ലേഖനം,കവിത എന്നിവയിൽ നിന്നും ഓരോ സൃഷ്ട്ടിയെടുത്ത് ഞാനിവിടെ നൽകുന്നു. വായിക്കുക. അതിന്റെ രചയിതാക്കളെ പ്രോത്സാഹിപ്പിക്കുക. അവരുടെ സൃഷ്ട്ടിയെ കുറിച്ച് അഭിപ്രായം എഴുതാൻ മറക്കരുതെ…


കഥ
നിമ്മി. കെ


പെണ്മ


അവൾ തളർന്നു കിടക്കുകയാണ്.ലേബർ റൂമിന്റെ വാതിലിനപ്പുറം വിശാലമായ ലോകം.നന്മയുടെ, സ്നേഹത്തിന്റെ അലയൊലികളില്ലാത്ത സമൂഹം.അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവൾക്കുമുന്നിൽ ഒരു പെൺകുഞ്ഞിന്റെ മുഖം തെളിഞ്ഞു വന്നു.“അമ്മു“. എന്റെ മോളെ…….ഉറക്കത്തിൽ നിശബ്ദമായി അവൾ അലറി കരഞ്ഞു.ആരും കേട്ടില്ല.പക്ഷെ,ആ നിലവിളി പുത്തനുടുപ്പിട്ട് സ്കൂളിൽ പോയ തന്റെ കുഞ്ഞ്….പിന്നെ കോടി പുതച്ച് കിടക്കുന്ന ഉമ്മറത്ത്……തെരുവിന്റെ കുരുത്തം കെട്ട സന്തതികൾ വിശേഷബുദ്ധി വെടിഞ്ഞ് എന്റെ പൊന്നോമനയെ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞിരിക്കുന്നു.
ഒരമ്മയ്ക്കും……ഒരു സ്ത്രീക്കും സഹിക്കാനാവാത്ത നിമിഷങ്ങൾ….പിന്നീട് ഒരുപാടുകാലം ആ അമ്മ ഇരുളടഞ്ഞ ലോകത്തിലായിരുന്നു. പെട്ടെന്ന് അവൾ ഞെട്ടിയുണർന്നു.ഞാൻ പ്രസവിക്കുന്നത് ആണോ അതൊ പെണ്ണോ ആ അമ്മയുടെ മനസ്സ് ആകുലപ്പെടുകയാണ്.
വേദന സഹിക്കവയ്യ.അവളുടെ കണ്ണിൽ ഇരുട്ടു കയറി.മയക്കത്തിൽ നിന്നു കണ്ണുതുറന്ന അവൾ തന്റെ കുഞ്ഞിനെ സ്നേഹത്തോടെ കോരിയെടുത്തു.അപ്പോൾ അടുത്തു നിന്നിരുന്ന നേഴ്സ് പറഞ്ഞു.“

“മോളാണ്.സന്തോഷമായില്ലെ..? ആ അമ്മയുടെ നെഞ്ച് പിടഞ്ഞു.എന്റെ മകൾ….തന്റെ കുഞ്ഞുമോൾക്ക് മേൽ പറക്കുന്ന കഴുകക്കണ്ണുകളെ അവൾ തിരിച്ചറിഞ്ഞ ആ നിമിഷം മോളെയും കോരിയെടുത്ത് ആരോടും പറയാതെ നീലാകാശത്തിലെ വെണ്മ തൂവുന്ന പഞ്ഞിക്കൂട്ടങ്ങൾക്കിടയിലൂടെ തിരിഞ്ഞു നോക്കാതെ അവൾ ഓടിയകന്നു.







കവിത
മുഹമ്മദ് സഫ് വാൻ


ഇന്നത്തെ മലയാളി


വയസ്സൊന്ന് തികയുന്നതിന് മുമ്പ്
എൻ മകനെയും സി.ബി.എസ്.ഇ സ്കൂളിൽ ചേർത്തി
ഇംഗ്ലീഷ് ലെറ്ററുകൾ മാറ്റിയും മറിച്ചും
മദറെന്നും ഫാദറെന്നും മറ്റും ചൊല്ലി പ0(ഇ)പ്പിച്ചു.
പെപ്സിയും കോളയും കുടിച്ചു മദിച്ചും
ഫാസ്റ്റ് ഫുഡ് കഴിച്ച് തടിച്ച് കൊഴുത്തും
ജീവിതത്തിനാനന്ദം ആസ്വദിച്ചു വലുതായവൻ
വീടിനു ചുറ്റും വൻ മതിൽ കെട്ടി
അതിനൊരു കാവൽക്കാരൻ-ഊട്ടിപ്പട്ടി
ഇരുപത്തിഅയ്യായിരം രൂപാ മുടക്കിയ കാവലാൾ
അയൽവാസിയുടെ പേരു പോലുമറിയാതെ
മതിൽക്കെട്ടിനകത്ത് സ്വർഗ്ഗം തീർത്തവൻ
കട്ടുറുമ്പുകളായ് വന്നവരെ
കാവൽക്കാരൻ ആട്ടിയോടിച്ചു. പലവക
അവസാനം-
ഞങ്ങളും അവനൊരു ഭാരമായി
അടുത്ത സുപ്രഭാതത്തിൽ
അവൻ അച്ഛനും അമ്മയ്ക്കും
വൃദ്ധസദനത്തിലെ
ഇരുപതിനായിരത്തിന്റെ
ഒരു മെമ്പർഷിപ്പു വാങ്ങിക്കൊടുത്തു.




ലേഖനം
താജുദ്ദീൻ.ടി


വഴി തെറ്റുന്ന കൌമാരം


കൌമാരം ഇന്ന് ലഹരിയിൽ ആനന്ദം കൊള്ളുകയാണ്.ഇതിലൂടെ അവർ സുഖം കൊള്ളുകയാണ്.വ്യക്തി രൂപീകരണത്തിന്റെ അടിത്തറ പാകുന്ന ഈ പ്രായത്തിൽ പ്രത്യേക ശ്രദ്ധയും പരിചരണവും ഉണ്ടാകേണ്ടതുണ്ട്.എന്നാൽ വിനിയോഗിക്കാൻ പോക്കറ്റ് മണിയും ചീത്ത കൂട്ട്ക്കെട്ടുമാണ് അവനെ അതിലേയ്ക്ക് തള്ളിയിടുന്നത്.കഴിഞ്ഞ രണ്ടു മൂന്ന് വർഷത്തിനിടയ്ക്ക് നടത്തിയ സർവേയിൽ കുട്ടികളിൽ ലഹരി ഉപയോഗം കൂടുതലായി കാണപ്പെട്ടിട്ടുണ്ട്. കൌമാരക്കാർ ഒരു നേരംപോക്കിനായി തുടങ്ങുന്നത് ജീവിതത്തിലുടനീളം ഉപയോഗിക്കാൻ കാരണമാകുന്ന പുകവലി,ഹാൻസ്,പാൻപരാഗ്,ചൈനി മുതലായവ ഈ പ്രായക്കാർക്ക് ഏറ്റവും തല്പര്യവും സുഹൃത്തുക്കളുടെ സ്വാധീനം കൊണ്ടും മാധ്യമങ്ങളിലെ വശീകരിക്കുന്ന പരസ്യങ്ങളും സിനിമകളിലായുള്ള സാമാന്യവത്ക്കരണവും കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നു.അതേ സമയം വൈകാരിക പ്രശ്നങ്ങൾക്ക് പാന്മസാലയും മറ്റും വേഗം കൂട്ടുന്നു.എൺപതുകളുടെ തുടക്കത്തിൽ നഗരങ്ങളിലെ ചില ഭാഗങ്ങളിൽ ഒതുങ്ങി നിന്നപ്പോൾ ഇന്ന് അത് ഏതൊരു പെട്ടികടകളിലും സുലഭമാണ്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പോലും ഈ വർണ്ണപ്പൊതികൾ തൂങ്ങികിടക്കുന്നതു നിത്യകാഴ്ച്ചയാണ്.പെട്ടെന്നുള്ള ക്ഷോഭത്തിന്റെയും സമ്മർദ്ദങ്ങളുടെയും സംഘർഷങ്ങളുടെയും ഒരു ഘട്ടമായ കൌമാരപ്രായത്തിൽ എന്തും പരീക്ഷിക്കാനുള്ള യുവതലമുറയുടെ ആവേശം പല തരത്തിലുള്ള ദീരഘവും മാരകവുമായ ഫലങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നു.

ഇനി നമുക്ക് ചെയ്യാനുള്ളത് നല്ല രീതിയിലുള്ള ബോധവത്ക്കരണം നടത്തുകയെന്നതാണ്.മാനസിക പിരിമുറുക്കങ്ങൾ കൂടുതൽ അനുഭവപ്പെടുന്ന കൌമാരക്കർക്ക് കൌൺസിലിംഗ് പോലുള്ള രീതികളുപയോഗിച്ച് സാമൂഹികവും സാംസ്കാരികവുമായ പിന്തുണ നൽകുകയാണ് ചെയ്യേണ്ടത്.അദ്ധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്കളും ഇതിൽ പ്രത്യേക പങ്ക് വഹിക്കേണ്ടതുണ്ട്.അതിനായി നമുക്ക് ഒന്നിക്കാം.നാളെയുടെ നന്മയ്ക്ക് വേണ്ടി.

13 comments:

  1. ധാരാളം വായിച്ചും എഴുതിയും വളരട്ടെ. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്നവർക്ക്‌, പ്രോത്സാഹിപ്പിക്കുന്നവർക്ക്‌ അഭിനന്ദനങ്ങൾ.

    (കുട്ടികളുടെ ക്ലാസ്സ്‌ കൂടി വെയ്ക്കാമായിരുന്നു. അല്ലെങ്കിൽ വയസ്സ്‌)

    ReplyDelete
  2. മൂന്നും ഒന്നിനോടൊന്ന് മെച്ചം.
    കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ!

    (മറ്റുള്ളവരിലെ നന്മയെ കാണുകയും അവ മറ്റുള്ളവരുടെ മുന്‍പില്‍ എടുത്തുപറയുകയും ചെയ്യുന്ന ഷെബ്നാന്റെ നന്മയ്ക്ക് മുന്‍പില്‍ നമിച്ചു പോകുന്നു)

    ReplyDelete
  3. പിള്ളാര് പുലികളാ കേട്ടോ....... :)

    ReplyDelete
  4. പങ്കു വെച്ചതിനു നന്ദി.

    ReplyDelete
  5. മൂന്നു സൃഷ്ട്ടികളും വായിച്ചു. ഇവരെ പ്രോത്സാഹിപ്പിച്ചാല്‍ നാളത്തെ എഴുത്തിടങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യം ഉറപ്പിക്കാം.

    ReplyDelete
  6. മൂന്ന് കുഞ്ഞ്കൂട്ടുകാർക്കും അഭിന്ദനങ്ങൾ.... ആശംസകൾ........ ഇത് ഞങ്ങളിലേക്ക് എത്തിച്ച് തന്ന ശബ്നക്കും നന്ദി....

    ReplyDelete
  7. +1,+2 കുട്ടികളാണെന്ന് ഷബ്ന പറഞ്ഞപ്പോള് വിശ്വസിക്കാ൯ കഴിഞ്ഞില്ല.കാരണം അത്രയേറെ വിശാലമായിരുന്നു ആശയം...കുട്ടികള്ക്കും ഷബ്നയ്ക്കും ആശംസകള്..............

    ReplyDelete
  8. ആദ്യം തന്നെ സദുദ്യമത്തിന് അഭിനന്ദനങ്ങള്‍. മൂന്ന് കൃതികളും മെച്ചം

    ReplyDelete
  9. മൂന്ന് കൃതികളും വായിച്ചു..ഒന്നിനൊന്നു മെച്ചം...ഇവിടെ ഷെയര്‍ ചെയ്ത ശബ്നയ്കും എഴുതിയ കുട്ടികള്‍ക്കും ആശംസകള്‍...

    ReplyDelete
  10. ഒക്കെ എഴുത്തിന്റെ നിലവാരങ്ങളിലേക്ക് വളർന്നു വരണ്ട കുട്ടികൾ നല്ലത് വരട്ടേ

    ReplyDelete
  11. അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നന്ദി.

    ReplyDelete
  12. എല്ലവരും നന്നായി എഴുതിയിരുക്കുന്നു...
    അഭിനന്ദനം...‍...

    ReplyDelete
  13. കഥയും കവിതയും ലേഖനവും വായിച്ചു .നല്ലത് .ആശംസകള്‍

    ReplyDelete